കൽപ്പറ്റ: വയനാട് പുനരധിവാസ ടൗൺഷിപ്പ് നിർമ്മാണ പ്രദേശത്ത് കുന്നുകൂട്ടിയിട്ടിരിക്കുന്ന മണ്ണ് അടിയന്തരമായി നീക്കം ചെയ്യാൻ കരാർ കമ്പനിയായ ഊരാളുങ്കലിന് കർശന നിർദ്ദേശം. കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ടൗൺഷിപ്പ് പദ്ധതിയോട് ചേർന്ന് അപകടകരമായ രീതിയിൽ കിടക്കുന്ന മണ്ണ് മാറ്റാൻ അധികൃതർ ആവശ്യപ്പെട്ടത്.(Uralungal Instructed To Clear Soil From Wayanad Rehabilitation Township As T Siddique Blames Konkan Railway)
ടൗൺഷിപ്പിന്റെ വിവിധ നിർമ്മാണ പ്രവർത്തനങ്ങൾക്കായി വെട്ടിമാറ്റി സമീപപ്രദേശങ്ങളിൽ കൂട്ടിയിട്ടിരിക്കുന്ന മണ്ണ് ഉടൻ മാറ്റണമെന്ന് നിർമ്മാതാക്കളായ ഊരാളുങ്കലിനോട് ആവശ്യപ്പെട്ടതായി മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു. മഴ കനക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയമായ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ വലിയ തോതിൽ മണ്ണ് കുന്നുകൂട്ടിയിടുന്നത് പ്രദേശത്ത് വൻ ആശങ്കയ്ക്ക് കാരണമായിരുന്നു. നിർദ്ദേശം ലംഘിച്ചാൽ കമ്പനിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ടി. സിദ്ദിഖ് മുന്നറിയിപ്പ് നൽകി.
അതേസമയം, കള്ളാടി തുരങ്കപാത നിർമ്മാണ സ്ഥലത്തുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തത്തിൽ നിർമ്മാണ ചുമതലയുള്ള കൊങ്കൺ റെയിൽവേ കോർപ്പറേഷനെതിരെ ടി. സിദ്ദിഖ് കടുത്ത വിമർശനം ഉന്നയിച്ചു. കാലവർഷം മുന്നിൽക്കണ്ട് യാതൊരുവിധ മുൻകരുതലുകളും ക്രമീകരണങ്ങളും ഒരുക്കാൻ കൊങ്കൺ റെയിൽവേ തയ്യാറായില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കുന്നുകൂടിയ മണ്ണ് അടിയന്തരമായി മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിട്ടും കമ്പനി അത് അനുസരിച്ചില്ല. മഴയാണ് അപകടത്തിന് കാരണമെന്ന് പറഞ്ഞ് കൈകഴുകുന്നത് തെറ്റാണെന്നും ഇപ്പോൾ മുൻഗണന കാണാതായവരെ കണ്ടെത്തുന്നതിനായതിനാൽ കൂടുതൽ തർക്കങ്ങൾക്കില്ലെന്നും സമയമാകുമ്പോൾ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാണാതായ അഞ്ചുപേർക്കായുള്ള ഇന്നത്തെ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ദുരന്തബാധിത പ്രദേശം അഞ്ച് സോണുകളായി തിരിച്ച് കൂടുതൽ ഹിറ്റാച്ചി ഉൾപ്പെടെയുള്ള ആധുനിക യന്ത്രങ്ങൾ എത്തിച്ചാണ് പരിശോധന. രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിനായി അരുൺ ഐഎഎസ് സ്ഥലത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി എത്തിയ ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് ചുമതല നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുമെന്നും ടി. സിദ്ദിഖ് അറിയിച്ചു. മണ്ണടിയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താൻ കെടാവർ നായ്ക്കളെയും ഇന്ന് സംഭവസ്ഥലത്ത് എത്തിക്കും. ദുരന്തത്തിൽ മൂന്ന് പേരുടെ മരണമാണ് നിലവിൽ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
Story Summary
Following the tragic landslide at the Kalladi tunnel road site, T. Siddique directed ULCCS to immediately clear the soil piled up at the Wayanad rehabilitation township site to avoid another disaster. He also heavily criticized Konkan Railway for gross negligence and failing to clear cleared soil before the heavy rains, while announcing intensified search operations in five zones using advanced machinery and cadaver dogs.

