തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വിസ്മയങ്ങൾ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. യു.ഡി.എഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വികസനത്തിന് ഊന്നൽ നൽകുന്ന ഒട്ടേറെ ജനക്ഷേമ പദ്ധതികളാണ് നയപ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത ‘ഇന്ദിരാ ഗ്യാരന്റികൾ’ നടപ്പിലാക്കുമെന്നതിൽ സർക്കാർ ഉറച്ചുനിൽക്കുന്നു.(UDF Government Presents First Policy Statement With Focus On Welfare And Development)
25 ലക്ഷം രൂപയുടെ പരിരക്ഷ നൽകുന്ന ‘ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പിലാക്കും. ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തും. കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉറപ്പാക്കും. സെക്രട്ടറിയേറ്റ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കും. ഫയൽ തീർപ്പാക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. ഐ.ടി വകുപ്പിനെ ‘ഐ.ടി ഫ്യൂച്ചർ ടെക്നോളജി ആന്റ് സ്റ്റാർട്ടപ്പ്’ എന്ന പേരിൽ പരിഷ്കരിക്കും. ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പേരിൽ കർശന നടപടികൾ സ്വീകരിക്കും. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും, നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കിക്കൊണ്ട് ഉടൻ ധവളപത്രം പുറപ്പെടുവിക്കുമെന്നും ഗവർണർ അറിയിച്ചു.
പുതിയ കേരളം കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായി ഭരണതലത്തിൽ അടിമുടി മാറ്റങ്ങൾ വരുത്തുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സംസ്ഥാന ബജറ്റിൽ സർക്കാർ ജീവനക്കാർക്കായി വലിയ വിസ്മയങ്ങൾ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ ഏറ്റവും കാര്യക്ഷമമായ സെക്രട്ടറിയേറ്റ് എന്ന ലക്ഷ്യത്തിലേക്ക് കേരളത്തെ മാറ്റുകയാണ് സർക്കാരിന്റെ പ്രധാന അജൻഡ. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുതന്നെ മാറ്റങ്ങൾക്ക് തുടക്കം കുറിക്കും. എത്ര രാത്രി വൈകിയാലും അന്നു തീർക്കാൻ കഴിയുന്ന ഫയലുകൾ പൂർണ്ണമായും തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും.
ഭരണപരമായ സംവിധാനങ്ങൾ കൂടുതൽ സിസ്റ്റമാറ്റിക്ആക്കുന്നതിലൂടെ ജീവനക്കാരുടെ അനാവശ്യമായ ജോലിഭാരം കുറയ്ക്കാൻ സാധിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമമായ പ്രവർത്തനരീതി നടപ്പിലാക്കിയാൽ ജീവനക്കാർക്ക് വലിയ ആശ്വാസം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മികച്ച ഭരണനിർവ്വഹണത്തിലൂടെ സംസ്ഥാനത്തിന്റെ വികസനഗതിയിൽ കുതിച്ചുചാട്ടം ഉണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. ഭരണതലത്തിലെ അനാവശ്യ കാലതാമസം ഒഴിവാക്കി ജനങ്ങൾക്ക് വേഗത്തിൽ സേവനം ലഭ്യമാക്കാനാണ് സർക്കാർ മുൻഗണന നൽകുന്നത്.
Story Summary
The new UDF government in Kerala, led by Chief Minister V.D. Satheesan, has presented its first policy statement through Governor Rajendra Arlekar. The agenda prioritizes major election promises including the Oommen Chandy Health Insurance scheme, a hike in welfare pensions to ₹3,000, and initiatives like ‘Operation Toofan’ to curb the drug mafia.

