തിരുവനന്തപുരം: വേനൽചൂട് കടുത്തതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനവ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിവരികയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മാർച്ച് ഒന്നു മുതൽ ഇതുവരെ 3641 പരിശോധനകൾ പൂർത്തിയാക്കി. നിയമലംഘനം കണ്ടെത്തിയ 291 സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും 219 സ്ഥാപനങ്ങൾക്ക് പിഴയടയ്ക്കാനുള്ള നോട്ടീസും നൽകി.(Summer testing, Health Minister says caution is needed when buying bottled water)
ജ്യൂസ്, സോഫ്റ്റ് ഡ്രിങ്ക്സ് എന്നിവയുടെ 506 സാമ്പിളുകളും കുപ്പിവെള്ളത്തിന്റെ 118 സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ വഴിയോരക്കച്ചവടക്കാർ മുതൽ വലിയ സ്ഥാപനങ്ങൾ വരെ പരിശോധിക്കുന്നുണ്ട്. ഷവർമ പോലുള്ള ഭക്ഷണങ്ങൾ വിൽക്കുന്ന ഇടങ്ങളിലും കർശന നിരീക്ഷണമുണ്ടാകും.
വേനൽക്കാലത്ത് ജ്യൂസുകളിൽ ഉപയോഗിക്കുന്ന ഐസ് വലിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. മലിനമായ വെള്ളത്തിൽ നിന്നുള്ള ഐസ് രോഗങ്ങൾ പടർത്തും. ശുദ്ധജലം ഉപയോഗിച്ചു മാത്രമേ ഐസ് നിർമ്മിക്കാവൂ എന്ന് നിർമ്മാണ യൂണിറ്റുകൾക്കും വിൽപനക്കാർക്കും നിർദ്ദേശം നൽകി. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. യാത്രാവേളയിൽ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നത് നല്ലതാണ്.
പാഴ്സലുകളിൽ തീയതിയും സമയവും രേഖപ്പെടുത്തിയ സ്റ്റിക്കർ ഉണ്ടെന്ന് ഉറപ്പുവരുത്തണം. നിശ്ചിത സമയം കഴിഞ്ഞ ഭക്ഷണം ഉപയോഗിക്കരുത്. പ്ലാസ്റ്റിക് കുപ്പികളുടെ സീൽ പൊട്ടിയിട്ടില്ലെന്ന് ഉറപ്പുവരുത്തണം. കടകളിൽ വെയിലേൽക്കുന്ന രീതിയിൽ തൂക്കിയിട്ടിരിക്കുന്ന കുപ്പിവെള്ളമോ ശീതളപാനീയങ്ങളോ വാങ്ങരുത്. വാഹനങ്ങളിൽ വിതരണത്തിന് കൊണ്ടുപോകുമ്പോഴും വെയിലേൽക്കാതെ സൂക്ഷിക്കണം.

