തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ പലയിടങ്ങളിലും സുരക്ഷാ വീഴ്ചയുണ്ടായതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ജില്ലകളിൽ മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടയിലാണ് സുരക്ഷയിൽ പാളിച്ചകളുണ്ടായതെന്ന് ഇന്റലിജൻസ് മേധാവി അറിയിച്ചു. ഇതുസംബന്ധിച്ച് ഡി.ഐ.ജിമാർക്കും ജില്ലാ പോലീസ് മേധാവിമാർക്കും അദ്ദേഹം റിപ്പോർട്ട് കൈമാറി.(Security lapses while the Chief Minister’s convoy passed, states Intelligence report )
ചിലയിടങ്ങളിൽ പൈലറ്റ് വാഹനങ്ങൾക്ക് റൂട്ടിനെക്കുറിച്ച് കൃത്യമായ ലക്ഷ്യബോധമുണ്ടായിരുന്നില്ല. റൂട്ട് ഏകോപനത്തിനായി മതിയായ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മാർച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്.
മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം ചിലയിടങ്ങളിൽ സുരക്ഷാ വാഹനങ്ങളിൽ നിന്ന് വേർപെട്ട് ഒറ്റപ്പെട്ടുപോകുന്ന സാഹചര്യം വരെയുണ്ടായെന്ന് ഇന്റലിജൻസ് മേധാവി കുറ്റപ്പെടുത്തി. Z+ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഇത്തരം വീഴ്ചകൾ ആവർത്തിക്കരുതെന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

