ചെന്നൈ: ഷാർജയിൽ നിന്നുള്ള എയർ അറേബ്യ വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ യാത്രക്കാരൻ എമർജൻസി എക്സിറ്റ് തുറന്ന് റൺവേയിലേക്ക് ചാടി. പുലർച്ചെ ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. ഇതേത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെടുകയും വിമാനങ്ങൾ വൈകുകയും ചെയ്തു.(Passenger jumps off Air Arabia aircraft after landing at Chennai airport during taxiing)
പുലർച്ചെ 3:23-ഓടെ ചെന്നൈയിൽ ഇറങ്ങിയ എയർ അറേബ്യ (G9 471) വിമാനത്തിലെ യാത്രക്കാരനായ മുഹമ്മദ് ഷെരീഫ് (29) ആണ് ടാക്സി വേയിൽ വെച്ച് പുറത്തേക്ക് ചാടിയത്. തമിഴ്‌നാട്ടിലെ പുതുക്കോട്ട സ്വദേശിയായ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി വിമാനത്താവള അധികൃതർ അറിയിച്ചു. വിമാനക്കമ്പനി ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസിന് കൈമാറി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രധാന റൺവേ (07/25) പുലർച്ചെ 3:25 മുതൽ 4:35 വരെ അടച്ചിട്ടു. ലണ്ടനിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനം (BA0035) ബെംഗളൂരുവിലേക്ക് തിരിച്ചുവിട്ടു. ദോഹ, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള അഞ്ചോളം വിമാനങ്ങൾ 40 മിനിറ്റോളം വൈകി. ഷാർജയിലേക്കുള്ള മടക്കയാത്ര (G9 472) മൂന്ന് മണിക്കൂറിലധികം വൈകിയാണ് പുറപ്പെട്ടത്. പ്രധാന റൺവേ അടച്ചിട്ട സമയത്ത് ചില വിമാനങ്ങൾ സെക്കൻഡറി റൺവേ വഴി തിരിച്ചുവിട്ടതിനാൽ വലിയ പ്രതിസന്ധി ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ വ്യക്തമാക്കി.

