തിരുവനന്തപുരം: സംസ്ഥാനം 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുമ്പോഴും, യാഥാർത്ഥ്യബോധമില്ലാത്ത വാഗ്ദാനങ്ങളാണ് യുഡിഎഫ് സർക്കാർ ബജറ്റിലൂടെ നൽകുന്നതെന്ന് രാജീവ് ചന്ദ്രശേഖർ കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ പ്രധാന വാഗ്ദാനങ്ങൾ പോലും ബജറ്റിൽ അട്ടിമറിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.(Rajeev Chandrasekhar Criticizes UDF Budget as Unrealistic Promises)
രാഹുൽ ഗാന്ധി ജനങ്ങൾക്ക് നൽകിയ അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളിൽ മൂന്നെണ്ണവും ഈ ബജറ്റിൽ തള്ളിക്കളഞ്ഞു. എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ബജറ്റിൽ നീക്കിവെച്ചത് കേവലം 10 കോടി രൂപ മാത്രമാണ്. ഇത് കേരളത്തിലെ 90 ലക്ഷം കുടുംബങ്ങളെ കബളിപ്പിക്കുന്നതിന് തുല്യമാണ്.
ക്ഷേമ പെൻഷൻ 3000 രൂപയായി ഉയർത്തുമെന്ന പ്രഖ്യാപനം നടപ്പായില്ല. യുവാക്കൾക്കായുള്ള 5 ലക്ഷം രൂപയുടെ ലോൺ പദ്ധതിയും വെറും വാഗ്ദാനമായി മാറി. സർക്കാർ ആസ്തികളും പൊതുമേഖലാ സ്ഥാപനങ്ങളും വൻതോതിൽ സ്വകാര്യവൽക്കരിക്കാനുള്ള നീക്കമാണ് ബജറ്റിലുള്ളതെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും നയങ്ങൾ ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും, സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിലാണ് ഇരുപാർട്ടികളും മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി/എൻഡിഎ മുന്നോട്ടുവെക്കുന്ന ‘വികസിത കേരളം’ എന്ന കാഴ്ചപ്പാടാണ് നാടിന് ആവശ്യമെന്നും, ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി തങ്ങൾ സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സർക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Story Summary
BJP State President and Nemom MLA Rajeev Chandrasekhar has slammed the UDF government’s maiden budget as a collection of unrealistic promises built on a mountain of debt. He accused the government of failing to honor key election guarantees, including the Rs 25 lakh health insurance scheme and the pension hike, while also expressing concern over the move toward large-scale privatization of public assets.

