തിരുവനന്തപുരം: സ്ത്രീകൾക്ക് ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ പദ്ധതി ജൂൺ 15-ന് ആരംഭിക്കാനിരിക്കെ കെഎസ്ആർടിസിയും ധനവകുപ്പും തമ്മിലുള്ള ഭിന്നത പ്രതിസന്ധിയിലാകുന്നു. പദ്ധതി നടപ്പിലാക്കുന്നതിനായി മുൻകൂർ തുക അനുവദിക്കണമെന്ന കെഎസ്ആർടിസിയുടെ ആവശ്യമാണ് തർക്കത്തിന് കാരണം.(Priyadarshini Bus Project Faces Financial Hurdles Ahead Of Launch)
മാസാവസാനം മാത്രം തുക നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. എന്നാൽ, ഇത് നടപ്പിലാക്കിയാൽ കെഎസ്ആർടിസിക്ക് ലഭിച്ചുവരുന്ന നിലവിലെ ഇന്ധന സബ്സിഡിയെ ബാധിക്കുമോ എന്ന ആശങ്ക കോർപ്പറേഷനുണ്ട്. ഇന്ധന കമ്പനികളുമായുള്ള 45 ദിവസത്തെ ക്രെഡിറ്റ് വ്യവസ്ഥയും സബ്സിഡിയും നിലനിർത്താൻ മുൻകൂർ പണമോ ദിവസേനയുള്ള പണമോ അനിവാര്യമാണെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടുന്നു.
പദ്ധതി നടപ്പിലാക്കുന്നതോടെ കെഎസ്ആർടിസിക്ക് പ്രതിമാസം 65 മുതൽ 70 കോടി രൂപ വരെയും പ്രതിവർഷം 800 കോടിയോളം രൂപയുടെയും വരുമാന നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഈ ഭീമമായ നഷ്ടം എങ്ങനെ നികത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ല. വരുമാനമോ പ്രായമോ പരിഗണിക്കാതെ എല്ലാ സ്ത്രീകൾക്കും ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയാണിത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടന യാത്രയിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെയും തുടർന്ന് പെരുമാതുറ വരെയും നീളുന്നതാണ് ഉദ്ഘാടന യാത്ര. പ്രത്യേക സ്റ്റിക്കറുകൾ പതിച്ചാണ് പ്രിയദർശിനി ബസുകൾ സർവീസ് നടത്തുക.
Story Summary
Kerala’s ‘Priyadarshini’ project, which offers free bus travel for women in ordinary KSRTC buses starting June 15, faces a financial hurdle as the corporation demands advance funding to cover a projected annual revenue loss of nearly 800 crore. KSRTC fears that delaying payment until the end of each month could jeopardize its existing fuel subsidy arrangements, leading to urgent discussions between the corporation and the finance department.

