അനാശാസ്യം അന്വേഷിക്കാനെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ, എസ്‌ഐ ഉൾപ്പെടെ പോലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: അനാശാസ്യം നടക്കുന്നെന്നറിഞ്ഞെത്തിയ പൊലീസിനെ കൂട്ടത്തോടെ ആക്രമിച്ച് ട്രാൻസ്ജെൻഡർമാർ. അക്രമിസംഘത്തിലുണ്ടായിരുന്ന എട്ടുപേരെ പൊലീസ് പിടികൂടി. ചിറയിൻകീഴ് വലിയകട സ്വദേശി ഷെഫീന (28), അഴൂർ ശാസ്‌തവട്ടം സ്വദേശി മഞ്ചമി (29), ചിറയിൻകീഴ് ഇരട്ടകലുങ്ക് സ്വദേശി കനക എന്ന അനിൽകുമാർ (34), പൂജപ്പുരയിൽ വാടകയ്ക്ക് താമസിക്കുന്ന ഗൗരി (32), സതി (52), പെരുങ്ങുഴി മുട്ടപ്പലം സ്വദേശി നിവേദ്യ എന്ന സഹസ്ര (24), നാവായിക്കുളം സ്വദേശി സായൂജ്യ (29), പാരിപ്പള്ളി സ്വദേശി നയന (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിൽ മാമം ചന്തയ്‌ക്കു സമീപം കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. അക്രമികൾ പൊലീസ് ജീപ്പ് എറിഞ്ഞ് തകർക്കുകയും പൊലീസുകാരെ കയ്യേറ്റം ചെയ്‌യുടെയും ചെയ്തു. എസ് ഐ ഉൾപ്പെടെ മൂന്നു പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ദേശീയപാതയിൽ ആറ്റിങ്ങൽ മാമം ഭാഗത്ത് ട്രാൻസ്ജെൻഡർമാർ കൂട്ടമായി അക്രമവും അനാശാസ്യ പ്രവർത്തനങ്ങളും നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധനയ്ക്ക് എത്തിയ നൈറ്റ് പട്രോളിംഗ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംശയാസ്‌പദ സാഹചര്യത്തിൽ ട്രാൻഡ്സ്‌ജെൻഡർമാരെ കണ്ടതിനെ തുടർന്ന് പൊലീസ് ജീപ്പ് നിർത്തുന്നതിനിടെ ഓടിയെത്തിയ ഇവർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.