കൊച്ചി: ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ(Aluva Child Abuse Case). തിരുവനന്തപുരം ചെങ്കൽ സ്വദേശിയായ ക്രിസ്റ്റിൽ രാജിനെയാണ് പെരുമ്പാവൂർ പോക്സോ കോടതി ഇരട്ട ജീവപര്യന്തം തടവിനാണ ശിക്ഷിച്ചത് . കോടതി നാല് ജീവപര്യന്തം ശിക്ഷയാണ് വിധിച്ചതെങ്കിലും ഇത് ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും.
2023 സെപ്റ്റംബർ 7-നായിരുന്നു കേരളത്തെ നടുക്കിയ ഈ സംഭവം ഉണ്ടായത് . ആലുവയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി ഉപദ്രവിക്കപ്പെട്ട സ്ഥലത്തുനിന്ന് പോലീസിന് ലഭിച്ച പ്രതിയുടെ വിരലടയാളമാണ് കേസിൽ നിർണായക തെളിവായത്. തുടർന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ നടത്തിയ പരിശോധനയിലാണ് പ്രതി ക്രിസ്റ്റിൽ രാജ് ആണെന്ന് തിരിച്ചറിഞ്ഞത് .
മോഷണക്കേസുകൾ ഉൾപ്പെടെ പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ക്രിസ്റ്റിൽ രാജ് . ഉയരമുള്ള ജനലിലൂടെ കൈയിട്ട് മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന രീതിയുള്ളതിനാൽ ‘കൊക്ക്’ എന്ന വിളിപ്പേരിലും ഇയാൾ അറിയപ്പെട്ടിരുന്നു. പതിനെട്ടാം വയസ്സു മുതൽ മോഷണം തുടങ്ങിയ ഇയാൾക്കെതിരെ മുൻപ് കാപ്പ (KAAPA) ഉൾപ്പെടെ ചുമത്തിയിട്ടുണ്ടായിരുന്നു . ലഹരിമരുന്നിനും മദ്യത്തിനും കടുത്ത അടിമയായ പ്രതി, ലഹരി ഉപയോഗിച്ച ശേഷം ദിവസങ്ങളോളം മുറിയിൽ ഒതുങ്ങിക്കൂടുന്ന സ്വഭാവക്കാരനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ഇയാൾ പ്രധാനമായും കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.

