കൊച്ചി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് പള്ളിയിൽ പെരുന്നാൾ ചടങ്ങുകൾക്കിടെ യാക്കോബായ-ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഓർത്തഡോക്സ് സഭയിലെ വൈദികൻ ഉൾപ്പെടെ ആറ് പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം.(Pepper spray used in church clash, 6 people including priest injured)
ഗീവർഗീസ് സഹദായുടെ പെരുന്നാൾ ചടങ്ങുകൾ ഓർത്തഡോക്സ് സഭയ്ക്ക് അനുവദിച്ച സമയക്രമത്തിലാണ് നടന്നിരുന്നത്. ചടങ്ങുകൾക്കായി വികാരി ഫാ. പോൾ മത്തായിക്കൊപ്പം ഫാ. എബിൻ ഏബ്രഹാമും എത്തിയത് യാക്കോബായ വിഭാഗം ചോദ്യം ചെയ്തതാണ് തർക്കത്തിന് തുടക്കമിട്ടത്.
ചടങ്ങുകൾ നടത്താനുള്ള അവകാശം വികാരിക്ക് മാത്രമാണെന്നും മറ്റൊരു വൈദികനെ അനുവദിക്കില്ലെന്നും പറഞ്ഞ് ഇവർ ഫാ. എബിനെ തടഞ്ഞു. തങ്ങൾക്ക് അനുവദിച്ച സമയത്തിനുള്ളിൽ ഒന്നിലധികം വൈദികരെ ശുശ്രൂഷകളിൽ പങ്കെടുപ്പിക്കാറുണ്ടെന്നും അതിൽ തെറ്റില്ലെന്നും ഇവർ വാദിച്ചു. തർക്കം രൂക്ഷമായതോടെ ഇരുവിഭാഗവും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നു. ഇവരെ പോലീസ് കസ്റ്റഡിയിലേക്ക് മാറ്റി.

