സിദ്ധാർത്ഥനഗർ: ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ ജില്ലയിൽ വാട്ടർ ടാങ്കിന് മുകളിൽ രാത്രി മുഴുവൻ കുടുങ്ങിക്കിടന്ന രണ്ട് കുട്ടികളെ ഇന്ത്യൻ വ്യോമസേന വിജയകരമായി രക്ഷപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെ വ്യോമസേനയുടെ ഹെലികോപ്റ്റർ എത്തിയാണ് കുട്ടികളെ സുരക്ഷിതമായി താഴെയിറക്കിയത്.(IAF rescues two children stranded atop water tank in Gorakhpur)
ശനിയാഴ്ച രാത്രിയോടെയാണ് കുട്ടികൾ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയത്. ടാങ്കിലേക്ക് കയറാൻ ഉപയോഗിച്ചിരുന്ന ഗോവണി തകർന്നതാണ് കുട്ടികൾ മുകളിൽ കുടുങ്ങാൻ കാരണമായത്. രാത്രിയിൽ കുട്ടികളെ താഴെയിറക്കാൻ മറ്റു മാർഗങ്ങളില്ലാതെ വന്നതോടെ ജില്ലാ ഭരണകൂടം വ്യോമസേനയുടെ സഹായം തേടുകയായിരുന്നു.
ഉത്തർപ്രദേശ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം വ്യോമസേനയുടെ സെൻട്രൽ എയർ കമാൻഡിൽ നിന്നുള്ള Mi-17 V5 ഹെലികോപ്റ്റർ ദൗത്യത്തിനായി വിന്യസിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസും വ്യോമസേനയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് ദൗത്യം ആസൂത്രണം ചെയ്തത്. പുലർച്ചെ 5:30-ഓടെ ടാങ്കിന് മുകളിൽ നിന്നും കുട്ടികളെ ഹെലികോപ്റ്ററിൽ കയറ്റി. കുട്ടികളെയും കൊണ്ട് ഹെലികോപ്റ്റർ നേരിട്ട് ഗോരഖ്‌പൂരിലാണ് ഇറങ്ങിയത്.
രക്ഷാദൗത്യം വിജയകരമായി പൂർത്തിയാക്കിയതിൽ വ്യോമസേനയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും സിദ്ധാർത്ഥനഗർ ജില്ലാ മജിസ്‌ട്രേറ്റ് ശിവശരണപ്പ നന്ദി അറിയിച്ചു. കൃത്യസമയത്തുള്ള ഇടപെടൽ മൂലം കുട്ടികൾ സുരക്ഷിതരാണെന്ന് അദ്ദേഹം വ്യക്തമാക്കി.അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷിക്കാനുള്ള ഇന്ത്യൻ വ്യോമസേനയുടെ പ്രതിബദ്ധതയും പ്രൊഫഷണലിസവുമാണ് ഈ ദൗത്യത്തിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടതെന്ന് സെൻട്രൽ എയർ കമാൻഡ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘എക്സിൽ’ കുറിച്ചു. കുട്ടികൾ നിലവിൽ പൂർണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.

