കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ഇനി സ്വന്തം കോളേജുകളിൽ തന്നെ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം (Own College Internship Calicut University). ഇതുസംബന്ധിച്ച നിർണ്ണായക ഉത്തരവിൽ വൈസ് ചാൻസലർ ഒപ്പുവെച്ചു. ഇന്റേൺഷിപ്പിന്റെ പേരിൽ വിദ്യാർത്ഥികൾ നേരിടുന്ന സാമ്പത്തിക ചൂഷണവും യാത്രാക്ലേശവും കണക്കിലെടുത്താണ് ഈ പുതിയ തീരുമാനം.
നിലവിലെ നിയമപ്രകാരം, പത്ത് വർഷത്തിലധികം പ്രവർത്തന പരിചയമുള്ള കമ്പനികളിലോ അല്ലെങ്കിൽ വിദ്യാർത്ഥി പഠിക്കുന്നതല്ലാത്ത മറ്റ് കോളേജുകളിലോ മാത്രമേ ഇന്റേൺഷിപ്പ് ചെയ്യാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ, പല സ്വകാര്യ സ്ഥാപനങ്ങളും ഇന്റേൺഷിപ്പിനായി വിദ്യാർത്ഥികളിൽ നിന്ന് വൻതുക ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. കൂടാതെ, വേനൽക്കാലത്ത് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്ത് ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്നത് സാമ്പത്തികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്ന് വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടിയിരുന്നു.
ഈ പരാതികൾ പരിഗണിച്ചാണ് പഠിക്കുന്ന കോളേജുകളിൽ തന്നെ ഇന്റേൺഷിപ്പ് ചെയ്യാൻ വി.സി പ്രത്യേക അനുമതി നൽകിയത്. പുതിയ ഉത്തരവ് നിലവിൽ വരുന്നതോടെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകും. കോളേജുകളിലെ വിവിധ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ ഗുണനിലവാരമുള്ള ഇന്റേൺഷിപ്പ് ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങളും സർവകലാശാല നൽകിയിട്ടുണ്ട്.
Summary: Calicut University Vice-Chancellor has issued an order allowing students to complete their internships at their own colleges. Previously, students were required to intern at external organizations with over 10 years of experience or other colleges. The change comes following complaints about financial exploitation by private firms and the difficulties of long-distance travel during summer.

