കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം വിപുലീകരിച്ച് പോലീസ്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ഡിപ്പാർട്ട്‌മെന്റ് മേധാവി ഉൾപ്പെടെയുള്ള രണ്ട് അധ്യാപകർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കോളേജ് അധികൃതരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Nitin Raj’s death, Search intensifies for missing teachers)
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, നിതിൻ രാജിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹപാഠികൾ ആരോപിക്കുന്നു. ജാതി അധിക്ഷേപവും ക്രൂരമായ റാഗിംഗും അധ്യാപകന്റെ ഭാഗത്തുനിന്ന് ഉണ്ടായതായി വിദ്യാർത്ഥികൾ മൊഴി നൽകിയിട്ടുണ്ട്.
നിതിൻ രാജിന്റെ മരണത്തിന് പിന്നിൽ ലോൺ ആപ്പ് മാഫിയയുടെ ഭീഷണിയുണ്ടെന്ന വാദവും പോലീസ് പരിശോധിക്കുന്നുണ്ട്. ലോൺ ആപ്പ് സംഘം നിതിന് അയച്ച ചില ഭീഷണി സന്ദേശങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

