ന്യൂയോർക്ക്: ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത സ്വാതന്ത്ര്യം അടിയന്തരമായി ഉറപ്പാക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ സമാധാന ചർച്ചകൾ തുടരണമെന്ന് അദ്ദേഹം നിർദേശിച്ചു. അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്ക് വഴിതുറന്നിരിക്കുകയാണ്.(Freedom in Hormuz must be ensured, UN calls for peace talks)
ലോകത്തിലെ എണ്ണ നീക്കത്തിന്റെ അഞ്ചിലൊന്നും നടക്കുന്നത് ഹോർമുസ് കടലിടുക്ക് വഴിയാണ്. നിലവിലെ പ്രതിസന്ധി ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ആഗോള സമ്പദ്‌വ്യവസ്ഥയെ ഇത് ദുർബലപ്പെടുത്തുമെന്നും ഗുട്ടെറസ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. സംഘർഷം ആരംഭിച്ചതോടെ ഏകദേശം 20,000 നാവികരാണ് കടലിൽ കുടുങ്ങിക്കിടക്കുന്നത്.
കപ്പൽ നീക്കം വ്യാപകമായി തടസ്സപ്പെടുന്നത് ദിനംപ്രതി സ്ഥിതിഗതികൾ വഷളാക്കുന്നു. തങ്ങൾക്കുണ്ടായ നഷ്ടങ്ങൾക്ക് ഗൾഫ് രാജ്യങ്ങൾ നഷ്ടപരിഹാരം നൽകണമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയിൽ ആവശ്യപ്പെട്ടു. അതേസമയം, സമാധാന ശ്രമങ്ങൾക്കായി ഇറാന്റെ ഭാഗത്തുനിന്ന് ‘ശരിയായ ആളുകൾ’ തന്നെ ബന്ധപ്പെട്ടുവെന്നും ഒരു കരാറിലെത്താൻ അവർക്ക് താൽപ്പര്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. എന്നാൽ ചർച്ചകൾക്ക് മുൻകൈ എടുത്തത് ആരാണെന്ന വിവരങ്ങൾ വെളിപ്പെടുത്താൻ ട്രംപ് തയ്യാറായിട്ടില്ല.
ഇറാൻ തുറമുഖങ്ങളെയും അവിടേക്ക് വരുന്ന കപ്പലുകളെയും ലക്ഷ്യം വെച്ചാണ് അമേരിക്കയുടെ നാവിക ഉപരോധം. ഉപരോധം കർശനമായി നടപ്പാക്കാൻ ട്രംപ് അമേരിക്കൻ നാവികസേനയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ലോകസമാധാനം മുൻനിർത്തി ഐക്യരാഷ്ട്രസഭ ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്.

