തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലായിരുന്ന ശേഷിക്കുന്ന 3 പേരെക്കൂടി ഡിസ്ചാർജ് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചു (Nipah contact list discharged). ഇതോടെ നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന എല്ലാവരും നിലവിൽ ആശങ്കകളില്ലാതെ ആശുപത്രി വിട്ടു.
അതേസമയം, നിരീക്ഷണത്തിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയുടെ സാമ്പിൾ ഇന്ന് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടികയിലുള്ളവരിൽ നേരിയ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയ 14 പേരുടെയും അന്തിമ ഫലം നെഗറ്റീവ് ആണ്. എന്നാൽ, നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഇപ്പോഴും അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ തുടരുകയാണ്.
നിപ ഭീതിക്ക് നേരിയ ആശ്വാസമുണ്ടാകുമ്പോഴും സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ പടരുന്നത് വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ന് മാത്രം സംസ്ഥാനത്ത് 10 പുതിയ ഷിഗെല്ല കേസുകൾ കൂടി ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തു. കോഴിക്കോട് 3, തിരുവനന്തപുരം, തൃശൂർ, മലപ്പുറം ജില്ലകളിൽ 2 വീതം, പാലക്കാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കാലവർഷം ശക്തമായ ജൂൺ മാസം മാത്രം സംസ്ഥാനത്ത് ഇതുവരെ 120 പേർക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഈ മാസത്തെ മരണസംഖ്യ 5 ആയി ഉയർന്നു. ഇതോടെ ഈ വർഷം ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്ത ആകെ ഷിഗെല്ല കേസുകളുടെ എണ്ണം 196 ആയി ഉയർന്നു. രോഗവ്യാപനം തടയാൻ ശുദ്ധജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യാനും വ്യക്തിശുചിത്വം പാലിക്കാനും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.
Story Summary: In a relief for Kerala, the remaining three individuals under observation at Kozhikode Medical College from the Nipah contact list have been discharged. Meanwhile, the confirmed Nipah patient remains critical on ventilator support. However, concern rises as 10 fresh Shigella cases were reported today across various districts including Kozhikode, Thiruvananthapuram, Thrissur, Malappuram, and Palakkad. June alone recorded 120 cases and 5 deaths, bringing this year’s total Shigella count to 196.

