നെയ്യാറ്റിൻകര: ചെങ്കൽ വ്ലാത്താങ്കരയിൽ ഭാര്യയെ ഭർത്താവ് ക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് (Neyyattinkara Murder Case). വ്ലാത്താങ്കര സ്വദേശി അൽമ (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് വിഷ്ണുനാഥിനെ (36) പാറശാല പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷമായിട്ടും കുട്ടികൾ ഉണ്ടാകാത്തതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകിയതായാണ് റിപ്പോർട്ട്.
പിഎസ്‌സി കോച്ചിങ് സെന്റർ അധ്യാപകനായ വിഷ്ണുനാഥും അൽമയും ഒമ്പത് വർഷം മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. കുട്ടികളില്ലാത്തതിനെച്ചൊല്ലി ഇരുവരും തമ്മിൽ ദീർഘനാളായി തർക്കങ്ങൾ നിലനിന്നിരുന്നു. ഞായറാഴ്ചയും ഇതേ വിഷയത്തിൽ വീട്ടിൽ വെച്ച് രൂക്ഷമായ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ വിഷ്ണുനാഥ് കത്തി ഉപയോഗിച്ച് അൽമയുടെ കഴുത്തിന് കുത്തുകയായിരുന്നു.
കൃത്യത്തിന് ശേഷം വിഷ്ണുനാഥ് അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിവരം അറിയിച്ചു. സഹോദരൻ പോലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ അൽമ കിടപ്പുമുറിയിൽ രക്തത്തിൽ കുളിച്ച നിലയിലായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കൊലപാതകം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
പാറശാല പോലീസ് വിഷ്ണുനാഥിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റസമ്മതം നടത്തിയത്. അൽമയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Story Summary: A 36-year-old PSC coaching teacher, Vishnunath, stabbed his wife Alma (33) to death in Neyyattinkara following a dispute over not having children after nine years of marriage. After the crime, the accused informed his brother, who then alerted the police. Parassala police took Vishnunath into custody, and he confessed to the crime. Alma’s body has been shifted to Trivandrum Medical College for post-mortem.

