തിരുവനന്തപുരം: പത്തനംതിട്ട സ്വദേശിയായ 65 വയസ്സുകാരിയുടെ നെഞ്ചിൽ നിന്ന് 15 × 13 × 10 സെന്റിമീറ്റർ വലിപ്പവും 6.8 കിലോ തൂക്കവുമുണ്ടായിരുന്ന അതിഭീമൻ ട്യൂമർ (KIMSHEALTH Thiruvananthapuram Giant Chest Tumor Surgery ) എട്ട് മണിക്കൂർ നീണ്ട അതിസങ്കീർണ ശസ്ത്രക്രിയയിലൂടെ തിരുവനന്തപുരം കിംസ്ഹെൽത്ത് (KIMSHEALTH) മെഡിക്കൽ സംഘം വിജയകരമായി നീക്കം ചെയ്തു. അപൂർവ്വങ്ങളിൽ അപൂർവ്വമായ ഈ നേട്ടത്തിലൂടെ രോഗിക്ക് പുതിയൊരു ജീവിതമാണ് മെഡിക്കൽ സംഘം സമ്മാനിച്ചിരിക്കുന്നത്.
പതിവ് ആരോഗ്യപരിശോധനയുടെ ഭാഗമായി നടത്തിയ എക്‌സ്-റേ പരിശോധനയിലാണ് വലതുവശത്തെ നെഞ്ചിനുള്ളിൽ സംശയാസ്പദമായ രീതിയിൽ ഒരു ട്യൂമർ ആദ്യമായി കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ സി.ടി. സ്കാനിൽ ട്യൂമറിന്റെ അസാധാരണ വലിപ്പം സ്ഥിരീകരിക്കുകയും, രോഗിയെ അടിയന്തിരമായി കിംസ്ഹെൽത്തിലെ കാർഡിയോതൊറാസിക് സർജറി വിഭാഗത്തിലേക്ക് റഫർ ചെയ്യുകയുമായിരുന്നു.
രോഗിയുടെ വലത് ശ്വാസകോശത്തെയും ഡയഫ്രത്തെയും (Diaphragm) പൂർണ്ണമായി ഞെരുക്കുന്ന രീതിയിലായിരുന്നു ട്യൂമർ വളർന്നിരുന്നത്. ഇത് ഹൃദയമടക്കമുള്ള സമീപത്തെ നിർണായക ആന്തരികാവയവങ്ങളുടെ സ്വാഭാവിക പ്രവർത്തനത്തെപ്പോലും കഠിനമായി ബാധിക്കുന്ന അവസ്ഥയിലായിരുന്നു. ഈ മാരക സാഹചര്യത്തിലാണ് ജീവൻ രക്ഷിക്കാനായി ശസ്ത്രക്രിയയിലൂടെ ട്യൂമർ പൂർണമായും നീക്കം ചെയ്യാൻ അടിയന്തിരമായി തീരുമാനിച്ചതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ കാർഡിയോതൊറാസിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഷാജി പാലങ്ങാടൻ പറഞ്ഞു.
എട്ട് മണിക്കൂർ നീണ്ട സങ്കീർണ്ണ ശസ്ത്രക്രിയ
ട്യൂമർ സുരക്ഷിതമായി നീക്കം ചെയ്യുന്നതിനായി വാരിയെല്ലുകൾ അകത്തി നെഞ്ചിന്റെ ഉൾഭാഗം പൂർണ്ണമായി തുറന്നശേഷമാണ് ശസ്ത്രക്രിയ നടത്തിയത്. ശ്വാസകോശത്തോട് അതീവ അപകടകരമായ രീതിയിൽ ചേർന്നിരുന്ന ട്യൂമർ പ്രത്യേക ആധുനിക ശസ്ത്രക്രിയാ ഉപകരണങ്ങളുടെ സഹായത്തോടെ ഡോക്ടർമാർ അതീവ സൂക്ഷ്മമായി വേർപെടുത്തി. ട്യൂമർ ഡയഫ്രവുമായി ഒട്ടിച്ചേർന്നിരുന്നതിനാൽ അത് പൂർണമായും നീക്കം ചെയ്യുന്നതിനായി ഡയഫ്രത്തിന്റെ ഒരു വലിയ ഭാഗവും ട്യൂമറിനൊപ്പം ഡോക്ടർമാർക്ക് മുറിച്ചു നീക്കേണ്ടിവന്നു. തുടർന്ന് അത്യാധുനിക സർജിക്കൽ മെഷ് (Surgical Mesh) ഉപയോഗിച്ച് ഡയഫ്രം വിജയകരമായി പുനർനിർമ്മിക്കുകയാണ് ചെയ്തത്.
ട്യൂമറിന്റെ അസാധാരണമായ വലിപ്പവും അത് ഹൃദയം, ശ്വാസകോശം തുടങ്ങിയ പ്രധാന അവയവങ്ങളോട് ചേർന്നു കിടന്നിരുന്നതുമാണ് ഈ ശസ്ത്രക്രിയയെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാക്കിയത്. എന്നാൽ കൃത്യമായ ആസൂത്രണത്തിലൂടെയും പരിചയസമ്പത്തിലൂടെയും മറ്റ് അവയവങ്ങളുടെ പ്രവർത്തനങ്ങളെ ഒട്ടും ബാധിക്കാതെ ട്യൂമർ പൂർണ്ണമായി നീക്കം ചെയ്യാൻ സാധിച്ചുവെന്ന് ഡോ. ഷാജി പാലങ്ങാടൻ കൂട്ടിച്ചേർത്തു.
കാർഡിയോതൊറാസിക് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. വിപിൻ ബി. നായർ, സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ജയാനന്ദ് സുനിൽ, ജനറൽ ആൻഡ് മിനിമലി ഇൻവേസീവ് സർജറി വിഭാഗം കൺസൾട്ടന്റ് ഡോ. നജീബ് എ. എ., കാർഡിയാക് അനസ്തേഷ്യ വിഭാഗം കൺസൾട്ടന്റ് ഡോ. സുഭാഷ് എസ്, അസ്സോസിയേറ്റ് കൺസൾട്ടന്റ് ഡോ. നന്ദു എസ് എന്നിവരും എട്ട് മണിക്കൂർ നീണ്ടുനിന്ന ഈ സങ്കീർണ്ണ ശസ്ത്രകിയയുടെ ഭാഗമായി. ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്ന രോഗി അതിവേഗം സുഖം പ്രാപിക്കുകയും ഒരാഴ്ചത്തെ വിദഗ്ധ ചികിത്സയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായി ആശുപത്രി വിടുകയും ചെയ്തു.
Story Summary:
A medical team at KIMSHEALTH, Thiruvananthapuram, successfully removed a giant tumor weighing 6.8 kg (measuring 15×13×10 cm) from the chest of a 65-year-old woman from Pathanamthitta during an intricate 8-hour surgery. The tumor, which compressed her right lung and diaphragm, was posing a threat to her heart’s function. Led by senior cardiothoracic surgeon Dr. Shaji Palangadan, the team carefully detached the mass, resected a portion of the diaphragm, and reconstructed it using a surgical mesh. The team included specialists Dr. Vipin B. Nair, Dr. Jayanand Sunil, Dr. Najeeb A.A., Dr. Subhash S., and Dr. Nandu S. The patient recovered well and was discharged after a week.

