ചേർത്തല: ചേർത്തലയിൽ കുടുംബവഴക്കിനിടെ പിതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മകൻ അറസ്റ്റിൽ (Cherthala Murder Case). ചേർത്തല സ്വദേശിയായ 24 കാരൻ ഹരികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 58 വയസ്സുകാരനായ ജയരാജൻ ആണ് മരിച്ചത്. മൃതദേഹം പരിശോധിച്ച ഡോക്ടറുടെ കൃത്യമായ ഇടപെടലും സംശയവുമാണ് കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്. ജയരാജന്റെ ശരീരത്തിലേറ്റ കടുത്ത പരിക്കുകളാണ് മരണത്തിന് കാരണമായതെന്ന് പോലീസ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴ് മണിയോടെയാണ് കുടുംബവീട്ടിൽ നിന്നും മാറിത്താമസിക്കുന്ന മൂത്തമകൻ ശ്രീജിത്ത് അച്ഛൻ ജയരാജനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ അദ്ദേഹം മരണപ്പെട്ടിരുന്നു. സാധാരണ മരണമെന്ന രീതിയിൽ വീട്ടുകാർ ഒതുക്കിതീർക്കാൻ ശ്രമിച്ചെങ്കിലും, ജയരാജന്റെ കഴുത്തിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുമുള്ള പരിക്കുകൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കഴുത്തിൽ ബലം പ്രയോഗിച്ച് ഞെരിച്ചതിന്റെ പാടുകളും കണ്ടെത്തിയതോടെ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
തുടർന്ന് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സംഭവദിവസം ജയരാജന്റെ വീട്ടിൽ വൻ വഴക്ക് നടന്നതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന ജയരാജന്റെ ഭാര്യ ശ്രീകല, മക്കളായ യദുകൃഷ്ണൻ, ഹരികൃഷ്ണൻ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ചോദ്യം ചെയ്യലിലാണ് ഹരികൃഷ്ണന്റെ ക്രൂരത പുറത്തുവന്നത്. കൊലപാതകം നടക്കുമ്പോൾ പ്രതി ഹരികൃഷ്ണൻ കടുത്ത മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
Story Summary:
A 24-year-old youth named Harikrishnan was arrested in Cherthala for murdering his 58-year-old father, Jayarajan, during a family dispute. The crime came to light after an alert doctor noticed suspicious nail marks and injuries on the victim’s neck when he was brought dead to the hospital.

