നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജില്ലാ ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ആരോപണവിധേയനായ സുരക്ഷാ ജീവനക്കാരനെ ജോലിയിൽ നിന്ന് മാറ്റി നിർത്തി (Medical negligence kerala). മരിച്ച രോഗിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. മന്ത്രിയുടെ പ്രത്യേക നിർദേശപ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടർ നിയോഗിച്ച ഉന്നതതല വിദഗ്ദ്ധ സംഘം ഇന്നലെത്തന്നെ ആശുപത്രിയിലെത്തി വിശദമായ പരിശോധനകൾ നടത്തി.
ആരോഗ്യവകുപ്പ് അഡീഷണൽ ഡയറക്ടറും തിരുവനന്തപുരം ഡി.എം.ഒയുമായ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡയറക്ടർമാരായ ഡോ. ഇ. രാജേന്ദ്രൻ, ഡോ. കെ. സന്ദീപ്, തിരുവനന്തപുരം ജനറൽ ആശുപത്രി ജനറൽ മെഡിസിൻ വിഭാഗം കൺസൾട്ടന്റ് ഡോ. നീമ പി. കാർത്തികേയൻ, തിരുവനന്തപുരം മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. എസ്. പ്രിയ, തിരുവനന്തപുരം ജില്ലാ ആർദ്രം കോഓർഡിനേറ്റർ ഡോ. സൂരജ് എന്നിവരടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സമിതി സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അപകടാവസ്ഥയിലായിരുന്നിട്ടും രോഗിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിൽ ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായെന്നാണ് ആക്ഷേപം. കടുത്ത നെഞ്ചുവേദനയോടെ ഡോക്ടറെ കാണാനെത്തിയ രാജേഷ് എന്ന രോഗിയെ, അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതിന് പകരം സുരക്ഷാ ജീവനക്കാരൻ മറ്റ് രോഗികൾക്കൊപ്പം വരിയിൽ നിർത്തുകയായിരുന്നു. നെഞ്ചുവേദനയാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും ഡോക്ടറുടെ അടുത്തേക്ക് കടത്തിവിടാൻ ഇയാൾ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഒടുവിൽ വരിനിന്നു വൈകി ഡോക്ടറുടെ അടുത്തെത്തിയപ്പോഴേക്കും രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. സുരക്ഷാ ജീവനക്കാരന്റെ അനാസ്ഥയും കൃത്യവിലോപവുമാണ് ചികിത്സ വൈകാനും മരണത്തിനും കാരണമായതെന്നാണ് ബന്ധുക്കളുടെ പരാതി.
Story Summary: A security guard at Neyyattinkara District General Hospital has been suspended following the tragic death of a patient, Rajesh, who collapsed and died due to delayed treatment. Health Minister K. Muraleedharan stated that a high-level medical expert team has inspected the hospital and will soon submit a detailed report.

