കാക്കനാട്: റോഡിലേക്ക് മീൻവെള്ളം ഒഴുക്കി ഗതാഗത നിയമങ്ങൾ ലംഘിച്ച വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് (MVD Kerala) ശക്തമായ നടപടി സ്വീകരിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പ്രത്യേക പരിശോധനയിൽ എട്ട് വാഹനങ്ങൾ പിടികൂടുകയും ഡ്രൈവർമാർക്ക് പിഴ ചുമത്തുകയും ചെയ്തു.
പിടിയിലായവയിൽ അഞ്ച് ചരക്കുവാഹനങ്ങളും മൂന്ന് ഇരുചക്രവാഹനങ്ങളും ഉൾപ്പെടുന്നു. ആദ്യമായാണ് നിയമലംഘനം നടത്തിയതെന്നതിനാൽ പിഴയ്ക്കൊപ്പം കർശന മുന്നറിയിപ്പും നൽകിയതായി അധികൃതർ അറിയിച്ചു.
ഇത്തരം നിയമലംഘനം വീണ്ടും ആവർത്തിക്കുന്ന ഡ്രൈവർമാർക്കെതിരെ കൂടുതൽ കടുത്ത നടപടികൾ സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകി. ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് പുറമെ ഗതാഗത ബോധവൽക്കരണ ക്ലാസിൽ നിർബന്ധമായും പങ്കെടുക്കേണ്ടി വരുമെന്നും അധികൃതർ വ്യക്തമാക്കി.
മീൻ കൊണ്ടുപോകുന്ന വാഹനങ്ങളിൽ നിന്ന് പൈപ്പുകൾ വഴി മലിനജലം റോഡിലേക്ക് ഒഴുക്കുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്നതിനെ തുടർന്നാണ് പരിശോധന ശക്തമാക്കിയത്. ട്രാൻസ്പോർട്ട് കമ്മീഷണറുടെ നിർദേശപ്രകാരമാണ് പ്രത്യേക പരിശോധന സംഘടിപ്പിച്ചത്.
മീൻവെള്ളം റോഡിലേക്ക് ഒഴുക്കാതെ വാഹനങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച ടാങ്കുകളിൽ ശേഖരിക്കുകയും ശാസ്ത്രീയ സംസ്കരണ സംവിധാനമുള്ള കേന്ദ്രങ്ങളിൽ മാത്രമേ നിർമാർജനം നടത്താവൂ എന്ന നിർദേശവും എംവിഡി ആവർത്തിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
Story Summary:
The Motor Vehicles Department has taken action against vehicles found discharging fish waste water onto roads, booking eight vehicles during a special inspection. Authorities warned that repeat offenders could face licence suspension and mandatory road safety classes.


