തിരുവനന്തപുരം: തളിപ്പറമ്പിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് മുതിർന്ന സിപിഎം നേതാവ് എം.എ. ബേബി നടത്തിയ ‘ഔചിത്യ’ പരാമർശത്തെ തള്ളി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ വ്യക്തിപരമായ പരാമർശങ്ങളില്ലെന്നും, അത്തരമൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(MV Govindan Rejects MA Baby Comment On Taliparamba Candidate Selection)
ഒരു സെമിനാറിൽ സംസാരിക്കവെ എം.എ. ബേബി നടത്തിയ അഭിപ്രായപ്രകടനമാണ് വിവാദമായത്. ഒരു നേതാവിന്റെ ബന്ധുവിനെ സ്ഥാനാർഥിയാക്കുന്നത് പാർട്ടിയെ വിമർശിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകുന്നുണ്ടെങ്കിൽ, അത് ഒഴിവാക്കാനുള്ള ഔചിത്യം ബന്ധപ്പെട്ട നേതാവ് തന്നെ കാണിക്കണമായിരുന്നു എന്നായിരുന്നു ബേബിയുടെ പരോക്ഷ വിമർശനം.
എന്നാൽ, ഈ വാദത്തെ എം.വി. ഗോവിന്ദൻ ശക്തമായി നിരാകരിച്ചു. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ജനങ്ങളുടെ മുന്നിലുണ്ട്. പാർട്ടി സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയേറ്റും അംഗീകരിച്ച ആ രേഖയിൽ ഏതെങ്കിലും വ്യക്തികളെ കുറിച്ച് പരാമർശമില്ല. പാർട്ടിയുടെ സംഘടനാപരമായ ദൗർബല്യങ്ങളെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. പാർട്ടി എന്നും അത്തരം മാനദണ്ഡങ്ങളാണ് പിന്തുടരാറുള്ളത്, ഗോവിന്ദൻ പറഞ്ഞു.
Story Summary
CPM State Secretary M.V. Govindan has rejected party leader M.A. Baby’s indirect criticism regarding the selection of his wife as a candidate in the Taliparamba constituency. Govindan asserted that the party’s election review report contains no personal remarks about any individual and focuses only on organizational weaknesses.

