മലപ്പുറം: മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിലുണ്ടായ ശക്തമായ ഇടിമിന്നലിൽ നാല് വിദ്യാർത്ഥികൾ മരിച്ചു (Malappuram Lightning Death News ). വൈകുന്നേരം കാഴ്ചകൾ കാണാനെത്തിയ പ്രാദേശികവാസികളായ സുഹൃത്തുക്കളാണ് അപകടത്തിൽപ്പെട്ടത്. പുതുക്കൂടി അലിയുടെ മകൻ റഹീസ് (20), കൂരിമണ്ണിൽ സൈതലവിയുടെ മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെ മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെ മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.
കുന്നിൻ മുകളിലെ വ്യൂപോയിന്റിൽ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്. ബോധരഹിതരായി കിടന്ന ഇവരെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്, ഇഷ്‌ഹാത്ത് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സൽമാനുൽ ഫാരിസിനെയും ഇഷ്‌ഹാത്തിനെയും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഉറ്റ സുഹൃത്തുക്കളായ നാലുപേരുടെ വിയോഗം വെള്ളില ഗ്രാമത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി. വേനൽമഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ഉയർന്ന പ്രദേശങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും നിൽക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
News Summary: In a tragic incident at Kuranganchola viewpoint in Mankada, Malappuram, four students died after being struck by lightning. The victims—Rahees (20), Bahas (18), Siyad (18), and Fahad (22)—were part of a group enjoying the evening at the viewpoint when the lightning hit. Three others, including Fahad’s twin brother Roshan and Rahees’ brother Salmanul Faris, sustained injuries and are receiving medical treatment. The sudden loss of these close friends has left the village of Vellila in deep shock and grief.

