റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്ക്കായി എത്തിച്ച 50 കിലോയോളം കഞ്ചാവുമായി കൊണ്ടോട്ടി ഐക്യരപ്പടിയിൽ വെച്ച് കഴിഞ്ഞ വർഷം പിടിയിലായ കേസിൽ, ഒളിവിൽ കഴിഞ്ഞിരുന്ന അന്തർസംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ പ്രധാനി പിടിയിൽ (Malappuram Drug bust). കോഴിക്കോട് ഫറൂഖ് സ്വദേശി പീറ്റർ എന്ന കണ്ണംപറമ്പത്ത് ഷാജഹാൻ (32) ആണ് പോലീസ് പിടിയിലായത്. ബെംഗളൂരു എയർപോർട്ട് വഴി നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കുടുങ്ങിയത്.
കഴിഞ്ഞ വർഷം ഐക്യരപ്പടിയിലെ വാടക വീട്ടിൽ നടത്തിയ പരിശോധനയിലാണ് 15 ലക്ഷത്തോളം രൂപ വിലമതിക്കുന്ന 50 കിലോ കഞ്ചാവ് പിടികൂടിയത്. ഈ കേസുമായി ബന്ധപ്പെട്ട് ഫറൂഖ് സ്വദേശി സോനു എന്ന ജിബിൻ (28), പെരുമുഖം സ്വദേശി ജാസിൽ അമീൻ (23), പുളിക്കൽ സ്വദേശി മാന്ത ഷഫീഖ് (31) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതിൽ മാന്ത ഷഫീഖ് ജാമ്യത്തിൽ ഇറങ്ങിയ ശേഷം കഴിഞ്ഞ മാസം വീണ്ടും എംഡിഎംഎ കേസിൽ പിടിയിലായി ജയിലിലാണ്.
പിടിയിലായ ഷാജഹാന് കൊണ്ടോട്ടി, വാഴക്കാട്, വളഞ്ചേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ ലഹരിക്കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. മലപ്പുറം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കൊണ്ടോട്ടി എഎസ്പി കാർത്തിക് ബാലകുമാർ, ഇൻസ്പെക്ടർ അനുദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർ നടപടികൾ സ്വീകരിക്കും.
Summary: The main accused in a major drug seizure case, involving 50 kg of ganja worth Rs 15 lakh, has been arrested after a year on the run. The accused, Shajahan (32), was apprehended by police at the Bengaluru Airport while attempting to flee to Nepal. The operation, led by the Malappuram district police, follows the previous arrest of his accomplices in the same case.

