തിരുവനന്തപുരം: സി പി എം മുഖപത്രത്തിൻ്റെ വാരാന്തപ്പതിപ്പിലെ ലേഖനവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് എം. സ്വരാജ്. പത്രത്തിൽ ഒരു തരത്തിലുള്ള ലേഖന വിവാദവും നിലനിൽക്കുന്നില്ലെന്നും, മാധ്യമങ്ങളിൽ വരുന്നത് വാസ്തവവിരുദ്ധമായ വിവരങ്ങളാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(M Swaraj Denies Article Controversy And Media Reports)
വിവാദ ലേഖനം പ്രസിദ്ധീകരിക്കാൻ തീരുമാനിച്ചിട്ടേയില്ലെന്ന് സ്വരാജ് വ്യക്തമാക്കി. പത്രത്തിൽ കൊടുക്കുന്ന വാർത്തകളും ലേഖനങ്ങളും തീരുമാനിക്കുന്നത് മറ്റാരുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എഡിറ്റർക്കെതിരെ നടപടിയെടുത്തു എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഏതെങ്കിലും സ്ഥാപനത്തിൽ ആഭ്യന്തര നടപടികൾ ഉണ്ടായാൽ തന്നെ അത് മറ്റുള്ളവരോട് വിശദീകരിക്കേണ്ട ബാധ്യതയില്ല. വാരാന്തപ്പതിപ്പ് വിതരണം ചെയ്‌തില്ല എന്ന പ്രചാരണം തെറ്റാണ്. സാങ്കേതിക കാരണങ്ങളാലാണ് അച്ചടി അൽപ്പം വൈകിയത്. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലെന്ന വാദം മാധ്യമ ധാർമ്മികതയ്ക്ക് നിരക്കാത്തതാണ്.
മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുസ്മരണം പത്രത്തിൽ നിന്ന് ഒഴിവാക്കിയെന്ന പ്രചാരണവും വാസ്തവവിരുദ്ധമാണ്. പത്രത്തിന്റെ വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികൾ വരാറുണ്ട്. അതിൽ ഏത് പ്രസിദ്ധീകരിക്കണം, ഏത് മാറ്റിവെക്കണം എന്നത് എഡിറ്റോറിയൽ ഡെസ്കിന്റെ സ്വാതന്ത്ര്യമാണ്. ആഭ്യന്തര കാര്യങ്ങളിൽ മാധ്യമങ്ങൾ അനാവശ്യമായി ഇടപെടേണ്ടതില്ലെന്നും, വിഷയത്തിൽ താൻ ആരോടും വിശദീകരണം തേടിയിട്ടില്ലെന്നും സ്വരാജ് വ്യക്തമാക്കി.
Story Summary
CPM leader M. Swaraj has dismissed reports of an article controversy, clarifying that no article was scheduled for publication. Terming the media reports as baseless, he emphasized that no disciplinary action was taken against the editor and the delay in printing the weekend supplement was purely due to technical reasons.


