തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് വൻതോതിൽ വർധിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില റെക്കോർഡ് നിലവാരത്തിലേക്ക് ഉയർന്നേക്കാമെന്നും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.(Let’s remain vigilant and stay safe, CM urges caution as heatwave grips state)
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് വരും ദിവസങ്ങളിൽ താപനില ഉയരാൻ സാധ്യതയുണ്ട്. പാലക്കാട്: 40°C വരെ, കൊല്ലം: 39°C വരെ, മറ്റ് ജില്ലകൾ: 36°C മുതൽ 37°C വരെ എന്നിങ്ങനെയാണിത്. താപനില ഉയരുന്നതിനൊപ്പം അൾട്രാവയലറ്റ് (UV) സൂചിക വർധിക്കുന്നത് ഗൗരവമായി കാണണം. പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസ്വസ്ഥതകൾ എന്നിവയ്ക്ക് ഇത് കാരണമായേക്കാം.
പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ കരുതുക. ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണം. ബൈക്ക് യാത്രക്കാർ, മത്സ്യത്തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ എന്നിവർ പ്രത്യേക ജാഗ്രത പുലർത്തണം. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് താപനില 45 മുതൽ 55 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കാലാവസ്ഥാ സംബന്ധമായ ഔദ്യോഗിക വിവരങ്ങൾ അറിയാൻ 1070, 1077, 1079 എന്നീ ടോൾ ഫ്രീ നമ്പറുകൾ ഉപയോഗിക്കാം. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിട്ടില്ലെന്നും വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സുരക്ഷിതരായിരിക്കാനും നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും എല്ലാവരും തയ്യാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

