കൊച്ചി: വിലയ്ക്ക് വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ സ്വന്തം പേരിലേക്കു മാറ്റിക്കിട്ടാൻ ഉടമയ്ക്ക് കെ.എസ്.ഇ.ബി അധികൃതരുടെ അനാസ്ഥ മൂലം കാത്തിരിക്കേണ്ടി വന്നത് നീണ്ട 24 വർഷം ( KSEB Electricity Connection Ownership Transfer). ഉപഭോക്താവിനെ ദ്രോഹിച്ച കെ.എസ്.ഇ.ബിയുടെ നടപടിക്കെതിരെ തർക്കം ഒടുവിൽ സംസ്ഥാന വൈദ്യുതി ഓംബുഡ്സ്മാന്റെ മുന്നിലെത്തിയപ്പോൾ പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുകയാണ്.
കൊച്ചി തമ്മനം പള്ളത്ത് റോഡിൽ താമസിക്കുന്ന റീത്ത പി. അന്തോണി 1998ൽ വാങ്ങിയ വീടിന്റെ വൈദ്യുതി കണക്‌ഷൻ മാറ്റിക്കിട്ടാനാണ് ആദ്യമായി കെ.എസ്.ഇ.ബിക്ക് അപേക്ഷ നൽകിയത്. ഉടമസ്ഥത മാറ്റുന്നതിനും സിംഗിൾ ഫേസ് കണക്‌ഷൻ ത്രീ ഫേസ് ആക്കുന്നതിനുമായി 1998 മാർച്ച് 13ന് വൈദ്യുതി ബോർഡിന്റെ പാലാരിവട്ടം സെക്‌ഷൻ ഓഫിസിൽ ഇവർ 9,200 രൂപ ഫീസും അടച്ചിരുന്നു. എന്നാൽ ഫീസ് വാങ്ങി മാസങ്ങൾക്കകം ത്രീ ഫേസ് കണക്‌ഷൻ അനുവദിച്ചെങ്കിലും ഉടമാവകാശം മാറ്റാൻ അധികൃതർ തയ്യാറായില്ല. ഇതിന് പുറമെ സെക്യൂരിറ്റിയായി നൽകിയ 3,000 രൂപ അപേക്ഷകയുടെ അക്കൗണ്ടിലേക്കു മാറ്റിയതുമില്ല.
വർഷങ്ങൾക്ക് ശേഷം വിവരാവകാശ നിയമപ്രകാരം ഇതിന്റെ കാരണം തേടിയപ്പോൾ അപേക്ഷ കിട്ടിയിട്ടില്ലെന്നും സെക്യൂരിറ്റി തുക അടച്ചിട്ടില്ലെന്നുമാണ് കെ.എസ്.ഇ.ബി മറുപടി നൽകിയത്. ഒടുവിൽ പരാതികളുടെ അടിസ്ഥാനത്തിൽ 2022 നവംബറിലാണ് ഉടമാവകാശം മാറ്റി നൽകിയത്. എന്നിട്ടും സെക്യൂരിറ്റി ഡിപ്പോസിറ്റ് സംബന്ധിച്ച തർക്കം തുടർന്നതോടെയാണ് പരാതിക്കാരി ഓംബുഡ്സ്മാനെ സമീപിച്ചത്. ഉടമാവകാശം വൈകിപ്പിച്ച 8,987 ദിവസത്തേക്ക് പ്രതിദിനം 50 രൂപ വീതം വച്ചുള്ള ഭീമമായ നഷ്ടപരിഹാരം നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവിട്ടു. സെക്യൂരിറ്റി ഡിപ്പോസിറ്റ് അക്കൗണ്ടിൽ യഥാസമയം വരവുവയ്ക്കാത്തതിന് 24 വർഷത്തേക്കു 18 ശതമാനം പിഴപ്പലിശ നൽകാനും, മുൻഗണന ലഭിക്കാൻ പ്രത്യേക ഫീസ് വാങ്ങിയിട്ട് അത് നൽകാതിരുന്നതിനും പിഴപ്പലിശ നൽകണമെന്ന് ഓംബുഡ്സ്മാൻ ബോർഡിന് കർശന നിർദ്ദേശം നൽകി.
Summary: The State Electricity Ombudsman ordered KSEB to pay 4.5 lakh rupees in compensation to a consumer who had to wait 24 years to change the ownership of a power connection. Reetha P. Anthony of Kochi had applied for the change and paid the required fees at the Palarivattom section office back in 1998, but the process was unduly delayed until 2022. The Ombudsman ruled that KSEB must pay a daily penalty for the delayed period along with 18% interest on the uncredited security deposit.

