തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ തെക്കുപടിഞ്ഞാറൻ മൺസൂൺ നിശ്ചയിച്ചതിലും നേരത്തെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മേയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്തിയേക്കുമെന്നാണ് പുതിയ മുന്നറിയിപ്പ്. ഇതിനിടെ സംസ്ഥാനത്ത് വേനൽമഴയും കനക്കുകയാണ്. ഇന്ന് ഒട്ടുമിക്ക ജില്ലകളിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.(Kerala Monsoon Expected By May Twenty Six Orange Alert In Idukki And Malappuram Districts)
മറ്റു എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നിലവിലുണ്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്. നാളെയോടെ തെക്കൻ ജില്ലകളിൽ മഴ കൂടുതൽ ശക്തമാകും. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് തെക്കൻ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിലും താഴ്ന്ന പ്രദേശങ്ങളിലും ഉള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. കടൽ കടുത്ത രീതിയിൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ കേരള തീരത്തുനിന്നുള്ള മത്സ്യബന്ധനം പൂർണ്ണമായി വിലക്കിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില ഘട്ടങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റടിക്കാനും മോശം കാലാവസ്ഥ രൂപപ്പെടാനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Story Summary
The Central Meteorological Department announced that the Southwest Monsoon is expected to hit Kerala early, by May 26. Meanwhile, heavy pre-monsoon rains continue across the state, prompting an orange alert for Idukki and Malappuram today and a strict ban on fishing.

