ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിലെ മെല്ലപ്പോക്കിലും, ക്ഷേത്രകാര്യങ്ങളിലെ കോടതിയുടെ അമിത ഇടപെടലുകളിലും ദേവസ്വം മന്ത്രി കെ. മുരളീധരൻ ശക്തമായ അതൃപ്തി രേഖപ്പെടുത്തി ( K Muraleedharan on Judiciary Interference). സ്വർണ്ണക്കൊള്ള കേസിൽ ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ് അന്വേഷണം നടക്കുന്നതെങ്കിലും, കാര്യമായ പുരോഗതിയില്ലാത്തത് ആശങ്കാജനകമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലെ വേഗതയിൽ അന്വേഷണം മുന്നോട്ടുപോയാൽ ഈ തലമുറ കഴിഞ്ഞാലും കേസ് തീരില്ലെന്നും അദ്ദേഹം വിമർശിച്ചു. കേസിൽ സർക്കാരിനോ ദേവസ്വം ബോർഡിനോ നിലവിൽ കാര്യമായ അവകാശങ്ങളൊന്നുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്ഷേത്രങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കോടതികളുടെ അമിത ഇടപെടൽ അനാവശ്യമാണെന്ന് മന്ത്രി തുറന്നടിച്ചു. ആനയെ നടക്കിരുത്തുന്നത് മുതൽ വെടിക്കെട്ട് തീരുമാനിക്കുന്നത് വരെ കോടതിയാകുന്നത് ഭക്തജനങ്ങൾക്കും സർക്കാരിനും വലിയ തിരിച്ചടിയാണ്. ക്ഷേത്രകാര്യങ്ങളിൽ ഭക്തജനങ്ങൾക്ക് എന്ത് പങ്കാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു. ശബരിമലയിൽ ഉപയോഗിക്കേണ്ട പൂക്കൾ വരെ തീരുമാനിക്കുന്നത് കോടതിയാകുന്ന സാഹചര്യം അംഗീകരിക്കാനാവില്ലെന്നും കണക്കുകൾ ഓഡിറ്റ് ചെയ്യുന്നതിനപ്പുറമുള്ള ഇടപെടലുകൾ തെറ്റാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട് കോടതി നിർദ്ദേശിച്ച പാനൽ സംവിധാനത്തെയും അദ്ദേഹം ചോദ്യം ചെയ്തു. മറ്റ് ദേവസ്വം ബോർഡുകൾക്കൊന്നും ഇല്ലാത്ത ഈ നിബന്ധന തിരുവിതാംകൂറിൽ മാത്രം നടപ്പിലാക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വിഷയത്തിൽ നിയമസഭയിൽ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, ഈ പ്രവണത മാറ്റേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: Kerala Devaswom Minister K. Muraleedharan has expressed deep dissatisfaction over the sluggish pace of the SIT investigation into the Sabarimala gold heist and criticized the judiciary’s excessive interference in temple rituals and administrative matters. Highlighting concerns over court involvement in day-to-day temple affairs, he emphasized the need for a legislative discussion to clarify the boundaries of judicial oversight in religious institutions.

