കോഴിക്കോട്ട് പാർട്ടിക്കാർ വോട്ട് ചെയ്തില്ല; അന്വേഷണത്തിന് സിപിഎം
കോഴിക്കോട്: കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം മല്‍സരിച്ച കോഴിക്കോട് ലോക്സഭാ മണ്ഡലത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളം വോട്ടുചെയ്യാന്‍ എത്താതിരുന്നത് സിപിഎം അന്വേഷിക്കുന്നു. എളമരം കരീം ജയിച്ചുകയറുമെന്ന പ്രതീക്ഷയിലിരുന്ന പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയാണ് താഴെതലത്തിലുള്ള കമ്മിറ്റികളില്‍നിന്നു വരുന്ന റിപ്പോര്‍ട്ട്. പ്രാഥമിക പരിശോധനയില്‍ പത്തു ശതമാനം വരെ വോട്ടുകള്‍ രേഖപ്പെടുത്താത്ത ബൂത്തുകള്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് വിശദമായ അന്വേഷണത്തിനു ബൂത്ത് കണ്‍വീനര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ട് ചെയ്യാതിരുന്നതു സംബന്ധിച്ച് അന്വേഷണത്തിനു ഒരുങ്ങുകയാണ് സിപിഎം.
തെരഞ്ഞെടുപ്പ് ദിവസം വോട്ടര്‍മാരെ ബൂത്തുകളില്‍ എത്തിക്കുന്നതില്‍ വേണ്ടത്ര ജാഗ്രത പ്രാദേശിക പാര്‍ട്ടി നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്ന് പ്രാഥമിക വിലയിരുത്തലില്‍ വ്യക്തമായിട്ടുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് സ്ഥിരമായി വോട്ടുചെയ്ത അനുഭാവികള്‍ പലരും ഇത്തവണ ബൂത്തിലേക്ക് തിരിഞ്ഞുനോക്കിയില്ല. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ മൂന്നു മുന്നണികള്‍ക്കും ലഭിക്കാന്‍ സാധ്യതയുള്ള വോട്ടുകള്‍ സംബന്ധിച്ച് ബൂത്ത് തലത്തില്‍ നിന്ന് സിപിഎം റിപ്പോര്‍ട്ട് ശേഖരിച്ചിരുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞ് ഇവ പരിശോധിച്ചപ്പോഴാണ് പല ബൂത്തുകളിലും ഉറച്ച വോട്ടര്‍മാര്‍ ബൂത്തിലെത്തിയില്ലെന്ന് മനസിലായത്.