തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായിരിക്കെ, വി.ഡി. സതീശന് പിന്തുണയുമായി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരി ഇൽസെ രംഗത്ത്. തന്റെ സഹോദരിക്ക് നീതി ലഭിക്കാൻ വേണ്ടി നടത്തിയ പോരാട്ടത്തിൽ രാഷ്ട്രീയ നേട്ടങ്ങൾ നോക്കാതെ പിന്തുണ നൽകിയ ഏക രാഷ്ട്രീയ നേതാവാണ് വി.ഡി. സതീശൻ എന്ന് ഇൽസെ ഫേസ്ബുക്കിൽ കുറിച്ചു.(Ilze Endorses VD Satheesan for Kerala Chief Minister)
2022-ൽ നീതി തേടി കേരളത്തിലെത്തിയപ്പോൾ വി.ഡി. സതീശനെ കണ്ടത് തന്റെ ജീവിതത്തിലെ നിർണ്ണായക നിമിഷമായിരുന്നുവെന്ന് ഇൽസെ ഓർക്കുന്നു. കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിൽ പലവിധ ബുദ്ധിമുട്ടുകൾ നേരിട്ടപ്പോൾ, ഞാൻ സഹായത്തിനായി പല വാതിലുകളും മുട്ടി. ഒടുവിൽ സതീശനെ കണ്ടു. ആ കൂടിക്കാഴ്ചയെ അദ്ദേഹം ഒരിക്കലും മാധ്യമങ്ങളിലൂടെയോ മറ്റോ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചില്ല. എന്റെ സങ്കടങ്ങൾ ശ്രദ്ധയോടെ കേൾക്കുകയും ആത്മാർത്ഥമായി പിന്തുണ നൽകുകയും ചെയ്ത അദ്ദേഹം ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നേതാവാണെന്ന് എനിക്ക് ബോധ്യപ്പെട്ടു, ഇൽസെ വ്യക്തമാക്കി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ താൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
2018 മാർച്ചിൽ ചികിത്സയ്ക്കായി തിരുവനന്തപുരത്തെത്തിയ ലാത്വിയൻ സ്വദേശിനിയെ പോത്തൻകോടുള്ള ആശുപത്രിയിൽ നിന്നാണ് കാണാതാകുന്നത്. 36 ദിവസത്തെ നീണ്ട തിരച്ചിലിനൊടുവിൽ കോവളത്തെ കുറ്റിക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. നീതിക്കായി യുവതിയുടെ സഹോദരി ഇൽസെ നടത്തിയ പോരാട്ടം അന്ന് വലിയ വാർത്തയായിരുന്നു.
Story Summary
As the Congress party deliberates over the next Chief Minister of Kerala, Ilze, the sister of the late foreign national Liga who was murdered in Kovalam, has publicly endorsed V.D. Satheesan. She credited Satheesan for providing compassionate, non-political support during her pursuit of justice for her sister, expressing her hope that he becomes the next Chief Minister.

