തൃശൂർ: പ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭക്തർക്കായി വെർച്വൽ ക്യൂ (Virtual Queue) സംവിധാനം ഏർപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ (Guruvayoor temple virtual queue). തീർഥാടകർക്ക് കൂടുതൽ സുഗമവും മികച്ചതുമായ ദർശന സൗകര്യങ്ങളൊരുക്കുന്നതിനായി ഗുരുവായൂർ ദേവസ്വം നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ വേഗത്തിലാക്കുമെന്നും മൂന്ന് വർഷത്തിനകം ഇവ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇതിനായുള്ള സമഗ്രമായ മാസ്റ്റർ പ്ലാൻ (Master Plan) യു.ഡി.എഫ് സർക്കാർ ഉടൻ തന്നെ ഔദ്യോഗികമായി നടപ്പിലാക്കും. ഗുരുവായൂർ ദേവസ്വം ഭരണസമിതി അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത പ്രത്യേക അവലോകന യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രത്തിന്റെ സമഗ്ര വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ആധുനിക സജ്ജീകരണങ്ങളോടെ ഗുരുവായൂർ, ശബരമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ രാജ്യത്തെ തന്നെ ഏറ്റവും മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റാൻ സർക്കാരിന് കൃത്യമായ പദ്ധതിയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ദേവസ്വത്തിന്റെ ഒരു തുണ്ട് ഭൂമി പോലും അന്യാധീനപ്പെടാൻ അനുവദിക്കില്ലെന്നും അവ കർശനമായി സംരക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വേങ്ങാട് ഗോശാലയിലെ പശുക്കളുടെ സംരക്ഷണം വിദഗ്ധരുടെ സഹായത്തോടെ കൂടുതൽ ഉറപ്പാക്കും. കൂടാതെ ആനക്കോട്ടയിലെ ആനകൾക്ക് സുരക്ഷിതമായി കഴിയാനുള്ള സാഹചര്യമൊരുക്കും. ആനകളെ നടയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഭക്തർക്ക് അനുകൂലമായ തീരുമാനം വരും ദിവസങ്ങളിൽ ചേരുന്ന ക്യാബിനറ്റ് യോഗത്തിൽ കൈക്കൊള്ളുമെന്നും മന്ത്രി കെ. മുരളീധരൻ കൂട്ടിച്ചേർത്തു.
Story Summary: Devaswom Minister K. Muraleedharan announced that a virtual queue system will be introduced at the Guruvayur Temple to improve pilgrim facilities. Speaking after a review meeting with the Guruvayur Devaswom Board, he stated that a comprehensive master plan for development will be implemented within three years. The plan includes developing Guruvayur, Sabarimala, and Kottiyur temples into top pilgrimage sites, protecting Devaswom land, and improving facilities at the Vengad gosala and elephant sanctuary.

