തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ഉഴമലക്കലിലെ വീട്ടിൽ സഹപാഠികളെത്തി. മുപ്പതോളം വരുന്ന സഹപാഠികളാണ് പ്രിയ സുഹൃത്തിന്റെ കുടുംബത്തെ കാണാൻ തിരുവനന്തപുരത്തെത്തിയത്. വിദ്യാർത്ഥികളെ കണ്ടതോടെ നിതിന്റെ അമ്മ പൊട്ടിക്കരഞ്ഞത് കണ്ടുനിന്നവർക്കും നൊമ്പരക്കാഴ്ചയായി.(Finally, Nitin Raj’s classmates arrived at his house, his mother burst into tears)
നിതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. കേസിൽ ആരോപണവിധേയരായ ഡോ. റാം, ഡോ. സംഗീത എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമ നിരോധന നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ഭയന്ന് പ്രതികൾ കോടതിയിൽ ഇടക്കാല ജാമ്യഹർജി നൽകിയിരിക്കുകയാണ്.
അതേസമയം, സംഭവത്തിൽ ഓൺലൈൻ വായ്പാ ആപ്പ് വഴി ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഉത്തർപ്രദേശ്, ഹരിയാന സ്വദേശികളെ കോടതി റിമാൻഡ് ചെയ്തു. പോലീസ് സംഘം നോയിഡയിൽ വെച്ചാണ് ഇവരെ പിടികൂടിയത്. ഋഷികേഷ് തിവാരി, പ്രശാന്ത് ഖേവൽ, പ്രകാശ് ജയ് എന്നിവരാണ് റിമാൻഡിലായത്. ‘ഇൻസ്റ്റന്റ് ഫണ്ട്‌സ്’ എന്ന ലോൺ ആപ്പിന്റെ നടത്തിപ്പുകാരാണ് പിടിയിലായവർ. ഇവരുടെ പക്കൽ നിന്ന് നിരവധി സിം കാർഡുകളും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നിതിൻ രാജ് ഈ ആപ്പിൽ നിന്ന് വായ്പ എടുത്തിരുന്നതായും, തിരിച്ചടവ് മുടങ്ങിയതിനെത്തുടർന്ന് പ്രതികൾ നിതിനെ നിരന്തരമായി ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് കണ്ടെത്തി. നിതിന്റെ ഫോണിലെ ചാറ്റുകൾ പരിശോധിച്ചപ്പോഴാണ് ഈ സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ കോളേജിലെ അധ്യാപകരുടെ പീഡനത്തിനൊപ്പം ഓൺലൈൻ മാഫിയയുടെ ഭീഷണിയും ഉണ്ടെന്ന നിഗമനത്തിലാണ് പോലീസ്. നോയിഡയിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്.

