ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാത്രി 8:30-ന് രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത് (PM Modi Address to Nation). പ്രസംഗത്തിന്റെ വിഷയം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ലാത്തതിനാൽ വലിയ രീതിയിലുള്ള ആകാംക്ഷയും അഭ്യൂഹങ്ങളും നിലനിൽക്കുന്നുണ്ട്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്നതിനായി ലോക്സഭാ സീറ്റുകളുടെ എണ്ണം 816 ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള ബില്ലിന് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. വോട്ടെടുപ്പിൽ 298 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 230 പേർ എതിർത്തു. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ 352 വോട്ടുകൾ തികയ്ക്കാൻ സർക്കാരിന് സാധിക്കാത്തതാണ് ബിൽ തള്ളാൻ കാരണമായത്. പ്രതിപക്ഷം രാജ്യത്തെ സ്ത്രീകളെ വഞ്ചിച്ചുവെന്നും ഇതിന് അവർ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഇന്ന് നടന്ന കാബിനറ്റ് യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഈ സന്ദേശം ഗ്രാമങ്ങളിലടക്കം ഓരോ പൗരനിലും എത്തിക്കണമെന്നും അദ്ദേഹം മന്ത്രിമാർക്ക് നിർദ്ദേശം നൽകി.
മണ്ഡല പുനർനിർണ്ണയം, എട്ടാം ശമ്പള കമ്മീഷൻ, ഇറാൻ-അമേരിക്ക സംഘർഷത്തിന്റെ പശ്ചാത്തലത്തിലുള്ള ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും പ്രധാനമന്ത്രി സംസാരിക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.
Summary: Prime Minister Narendra Modi is set to address the nation at 8:30 PM tonight, according to the PMO. While the subject remains undisclosed, speculation is high as the address comes a day after the Women’s Reservation Bill failed to pass in the Lok Sabha. The bill, which required a two-thirds majority (352 votes), only received 298 votes in favor. Earlier today, the PM reportedly told his Cabinet that the Opposition had made a mistake by not supporting the bill and must face consequences for letting down the women of the country.

