പന്ത്രണ്ട് വയസുകാരിയായ മകളെ പീഡിപ്പിച്ച പിതാവിന് 109 വർഷം കഠിന തടവ്

മലപ്പുറം: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയുടേതാണ് വിധി. മൂന്ന് വകുപ്പുകൾ പ്രകാരം 30 വർഷവും മൂന്ന് വകുപ്പുകൾ പ്രകാരം ആറ് വർഷവും ഐപിസി 506 പ്രകാരം ഒരു വർഷത്തേയും കഠിന തടവിനായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. എന്നാൽ വ്യവസ്ഥയനുസരിച്ച് ഏറ്റവും കൂടുതൽ കാലയളവുളള ശിക്ഷാ വിധിയായ 30 വർഷം ഒരുമിച്ചു അനുഭവിക്കേണ്ടി വരും. പിഴ അടച്ചില്ലെങ്കിൽ 15 മാസത്തോളം അധിക ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും ഉത്തരവിൽ പറയുന്നു. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രശ്മിയാണ് ശിക്ഷ വിധിച്ചത്.

2022 ഓഗസ്റ്റ് മുതൽ 2023 വരെ പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. കടയിൽ കൊണ്ടുപോയി സാധനങ്ങൾ വാങ്ങി തരാമെന്ന് പറഞ്ഞ് ആളൊഴിഞ്ഞ പറമ്പിലുളള കെട്ടിടത്തിൽ എത്തിച്ച് കുട്ടിയെ പിതാവ് പീഡിപ്പിക്കുകയായിരുന്നു. പ്രദേശവാസികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.