തൃശൂർ: വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി തിരഞ്ഞെടുപ്പിൽ കൂറുമാറാൻ സിപിഎം വൻതുക വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലുമായി ലീഗ് സ്വതന്ത്രൻ ഇ.യു. ജാഫറിന്റെ പേരിൽ ശബ്ദരേഖ പുറത്ത്. തിരഞ്ഞെടുപ്പിന് തൊട്ടുതലേന്ന് ജാഫർ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസ് ആണ് പുറത്തുവിട്ടത്. 50 ലക്ഷം രൂപയോ അല്ലെങ്കിൽ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമോ തിരഞ്ഞെടുക്കാമെന്നായിരുന്നു സിപിഎം നൽകിയ വാഗ്ദാനമെന്ന് ശബ്ദരേഖയിൽ പറയുന്നു.(CPM offered Rs 50 lakhs, Muslim League independent candidate's audio recording sparks controversy)
"ലൈഫ് സെറ്റിലാക്കാൻ രണ്ട് ഓപ്ഷനുകളാണ് മുന്നിലുള്ളത്. ഒന്ന് 50 ലക്ഷം രൂപയുടെ ഓഫറാണ്. രണ്ടാമത്തെ ഓപ്ഷൻ വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് പദവിയാണ്. ഇതിൽ ഒന്ന് തിരഞ്ഞെടുക്കാം. യുഡിഎഫിനൊപ്പം നിന്നാൽ നറുക്കെടുത്താലേ അധികാരം കിട്ടൂ. ഇതാവുമ്പോൾ നമ്മൾ പോയി കസേരയിൽ ഇരുന്നാൽ മതി," എന്ന് പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.
ഇരു മുന്നണികൾക്കും 7 അംഗങ്ങൾ വീതമാണ് ഉണ്ടായിരുന്നത്. ലീഗ് സ്വതന്ത്രനായി തളിയിൽ നിന്ന് വിജയിച്ച ഇ.യു. ജാഫർ നിർണ്ണായകമായ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്തു. ഇതോടെ ഭരണം എൽഡിഎഫ് പിടിച്ചെടുത്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് ജാഫർ വിട്ടുനിന്നതോടെ ആ പദവിയും എൽഡിഎഫിന് ലഭിച്ചു. അട്ടിമറി പൂർത്തിയാക്കിയതിന് പിന്നാലെ ജാഫർ അംഗത്വം രാജിവെച്ചു. വിഷയം ഗൗരവകരമായ അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടി അനിൽ അക്കര ഡിജിപിക്കും വിജിലൻസിനും പരാതി നൽകിയിട്ടുണ്ട്. വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി.