

കൊച്ചി: വടക്കൻ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെത്തുടർന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പട്ടണം പള്ളിയിൽ കാവ്യമോളാണ് (30) മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ചികിത്സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.(Woman dies after giving birth in North Paravur, Relatives allege medical negligence)
ഡിസംബർ 24-ന് ഉച്ചയ്ക്ക് 12:50-നാണ് കാവ്യമോൾ പെൺകുഞ്ഞിന് ജന്മം നൽകിയത്. കാവ്യയുടെ രണ്ടാമത്തെ പ്രസവമായിരുന്നു ഇത്. പ്രസവത്തിന് പിന്നാലെ അമിത രക്തസ്രാവം ഉണ്ടായെന്നും ഗർഭപാത്രം നീക്കം ചെയ്യണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയയിലൂടെ ഗർഭപാത്രം നീക്കം ചെയ്തതോടെ ആരോഗ്യനില അതീവ ഗുരുതരമായി.
നില വഷളായിട്ടും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ആദ്യഘട്ടത്തിൽ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. വൈകുന്നേരം നാല് മണിയോടെ ഹൃദയാഘാതം ഉണ്ടായതായി ഡോക്ടർമാർ അറിയിച്ചു. രാത്രി 9:30-ഓടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ആന്തരികാവയവങ്ങളുടെ പ്രവർത്തനം തകരാറിലായതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന കാവ്യയ്ക്ക് ബുധനാഴ്ച വൈകുന്നേരം മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.