ആലപ്പുഴ: ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസിന് വിധേയരായ രോഗികൾ മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ഊർജിതം. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ ബോർഡ് ആശുപത്രിയിൽ പരിശോധന ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് ഉടൻ ആരോഗ്യ മന്ത്രിക്കു കൈമാറും.(Haripad dialysis patients death, Family to file complaint soon)
വിഷയത്തിൽ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇടപെടുകയും ആരോഗ്യ മന്ത്രിയെ വിവരമറിയിക്കുകയും ചെയ്തതിനെത്തുടർന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. നിലവിൽ ബന്ധുക്കൾ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെങ്കിലും, മരിച്ച മജീദിന്റെയും രാമചന്ദ്രന്റെയും കുടുംബങ്ങൾ ഉടൻ പരാതി നൽകുമെന്നാണ് സൂചന.
മരിച്ച രാമചന്ദ്രന്റെ ബന്ധുക്കൾ ആശുപത്രി അധികൃതർക്കെതിരെയും ആരോഗ്യ വകുപ്പിനെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഡയാലിസിസിന് മുൻപ് രാമചന്ദ്രന് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നു. എന്നാൽ ഡയാലിസിസ് സമയത്ത് വിറയൽ അനുഭവപ്പെടുകയും രക്തം ഛർദ്ദിക്കുകയും ചെയ്തിട്ടും ആശുപത്രിയിൽ നിന്ന് കൃത്യമായ പരിഗണന ലഭിച്ചില്ല. രോഗി ഗുരുതരാവസ്ഥയിലായിട്ടും മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ അധികൃതർ തയ്യാറായില്ല. വൈകുന്നേരം കുടുംബം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് റഫർ ചെയ്തത് എന്നും ഇവർ പറയുന്നു.