കൊച്ചി: വാഹനങ്ങൾക്ക് ഇഷ്ടപ്പെട്ട ഫാൻസി നമ്പർ സ്വന്തമാക്കാൻ ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുക വിളിച്ച ശേഷം പണമടയ്ക്കാതെ മുങ്ങുന്നവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി കടുപ്പിക്കുന്നു. ലേലത്തിൽ ഉറപ്പിച്ച തുക അടയ്ക്കാതെ പിന്മാറിയാൽ ഇനി റവന്യൂ റിക്കവറി നോട്ടീസ് നേരിട്ട് വീട്ടിലെത്തും. സർക്കാരിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്ക് ഹൈക്കോടതിയുടെ ഇടപെടലോടെയാണ് അറുതി വീഴുന്നത്.(Fancy number auction, Revenue recovery if payment is not made)
കഴിഞ്ഞ ദിവസം എറണാകുളത്തെ ആർടി ഓഫീസിൽ നടന്ന ലേലമാണ് ഇത്രയും കർശനമായ നടപടിയിലേക്ക് നീങ്ങാൻ കാരണമായത്. ഒരു ഫാൻസി നമ്പറിനായി നടന്ന വാശിയേറിയ ലേലത്തിൽ ഒരാൾ അഞ്ച് ലക്ഷം രൂപയ്ക്ക് നമ്പർ സ്വന്തമാക്കി. എന്നാൽ രണ്ട് ദിവസത്തിന് ശേഷം തനിക്ക് ആ നമ്പർ വേണ്ടെന്നും 3000 രൂപയുടെ സാധാരണ നമ്പർ മതിയെന്നും ഇയാൾ അധികൃതരെ അറിയിച്ചു.
ലേലത്തിൽ പങ്കെടുത്ത് തുക വിളിക്കുന്നത് നിയമപരമായ ബാധ്യതയാണെന്നും ആ തുക അടയ്ക്കാൻ ഇയാൾ ബാധ്യസ്ഥനാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വലിയ തുകകൾ വിളിച്ച് പിന്നീട് പിന്മാറുന്നത് തമാശയല്ലെന്ന് കോടതി നിരീക്ഷിച്ചു. ലേലത്തിൽ ഉറപ്പിച്ച തുക അടയ്ക്കേണ്ടത് നിർബന്ധമാണെന്നും കോടതി വ്യക്തമാക്കി. നിശ്ചിത സമയത്തിനകം പണമടച്ചില്ലെങ്കിൽ അത് റവന്യൂ കുടിശ്ശികയായി കണക്കാക്കി റവന്യൂ റിക്കവറി നടപടികൾ ആരംഭിക്കും.

