തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ എൻഫോഴ്സ്മെന്റ് ഡിറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ നടന്ന അക്രമം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് ( ED Officials Attacked Central Intelligence Report). അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും പിരിച്ചുവിടുന്നതിലും കേരള പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയെന്നും, കേസ് രജിസ്റ്റർ ചെയ്യുന്നതിലും പ്രതികളെ കസ്റ്റഡിയിലെടുക്കുന്നതിലും വലിയ അനാസ്ഥ ഉണ്ടായെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പിണറായി വിജയന്റെ വസതിയിൽ എട്ട് മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡിനിടെ ആവശ്യമായ സുരക്ഷ ഒരുക്കുന്നതിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പരാജയപ്പെട്ടു.
കേന്ദ്ര ഏജൻസികൾക്ക് നേരെ അക്രമം നടത്തിയത് ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ, സി.പി.എം പ്രവർത്തകരാണെന്നും, ആക്രമണത്തിന് ശേഷം പ്രതികൾ പാളയത്തെ പാർട്ടി ഓഫീസിലാണ് അഭയം തേടിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മണിക്കൂറുകളോളം പ്രതികൾ അവിടെ ഉണ്ടായിരുന്നിട്ടും പോലീസിന് അവരെ പിടികൂടാൻ സാധിച്ചില്ലെന്നും പിന്നീട് ഇവർ സ്വമേധയാ പുറത്തുവന്നപ്പോഴാണ് നടപടിയുണ്ടായതെന്നും കേന്ദ്ര ഏജൻസി കുറ്റപ്പെടുത്തുന്നു. സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ അഞ്ച് പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിലും യഥാർത്ഥ പ്രതികളിൽ ഭൂരിഭാഗവും ഇനിയും ഒളിവിലാണ്. ആക്രമണം നടക്കുന്ന സമയത്ത് മന്ത്രി വി. ശിവൻകുട്ടി, നേതാക്കളായ ബി. ജോയി, ഡി.കെ. മുരളി തുടങ്ങിയ പ്രമുഖർ സ്ഥലത്തുണ്ടായിട്ടും പോലീസിന്റെ പ്രഥമ വിവര റിപ്പോർട്ടിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിട്ടില്ല എന്നത് വലിയ ആക്ഷേപങ്ങൾക്ക് കാരണമായിട്ടുണ്ട്.
300 ഓളം പേർക്കെതിരെ കണ്ടാലറിയാവുന്ന കേസ് എടുത്തിട്ടുണ്ടെങ്കിലും പലരുടെയും പേരുകൾ ബോധപൂർവ്വം ഒഴിവാക്കിയതായാണ് സൂചന. അതേസമയം, ഇഡി ഉദ്യോഗസ്ഥർ എത്തുന്ന വിവരം മുൻകൂട്ടി ആഭ്യന്തര വകുപ്പിനെയോ സെക്രട്ടറിയെയോ അറിയിച്ചിരുന്നില്ലെന്നും, സി.ആർ.പി.എഫ് ക്യാമ്പ് അടുത്തായിരുന്നിട്ടും അവർ സുരക്ഷ ആവശ്യപ്പെട്ടില്ലെന്നുമാണ് സർക്കാർ വാദം. പിണറായി വിജയനെ അനുകൂലിക്കുന്നവർ വൈകാരികമായി പ്രതികരിച്ചതാണെന്ന് സി.പി.എം നേതാക്കൾ ന്യായീകരിക്കുമ്പോൾ, വനിതാ ഉദ്യോഗസ്ഥർക്ക് നേരെ ഉൾപ്പെടെ നടന്ന ഈ അക്രമം ദേശീയ തലത്തിൽ കേരളത്തിന് വലിയ നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.
Summary: A central intelligence report has revealed that the attack on ED officials in Thiruvananthapuram was a pre-planned conspiracy involving CPM, DYFI, and SFI workers. The report criticized the Kerala Police for severe security lapses and negligence in detaining the accused, who initially took shelter in a party office. While local leaders were allegedly excluded from the FIR despite being present at the scene, the violent incident has sparked nationwide criticism regarding the law and order situation in the state.

