ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീനയെ തൽസ്ഥാനത്തുനിന്ന് മാറ്റിയത് ഭരണപരമായ നടപടി മാത്രമാണെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ഇതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും, തർക്കങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളെ ഒട്ടും ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി (Dr KJ Reena Transfer). ഡോ. റീനയ്ക്ക് തത്തുല്യമായ മറ്റൊരു പദവിയാണ് സർക്കാർ നൽകിയിരിക്കുന്നത്. സർക്കാരിന് ആരോടും പ്രതികാരബുദ്ധിയില്ലെന്നും, സർക്കാർ സംവിധാനത്തോട് സഹകരിക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ്ണ സംരക്ഷണം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഡോ. മീനാക്ഷി നിലവിൽ ഡയറക്ടറായി മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും, നിലവിലെ ഡിഎച്ച്എസ് ചുമതലകൾ ഭംഗിയായി മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. മാറ്റത്തിന് ശേഷം ഓഫീസിൽ വെച്ച് അനാവശ്യ തർക്കങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ചത് ശരിയായില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. സർക്കാരിന്റെ നയങ്ങളോട് സഹകരിക്കുന്ന ആരെയും ഇതുവരെ മാറ്റിയിട്ടില്ലെന്നും, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിയമിച്ച പലരും ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥിരം ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസിനെ (DHS) നിയമിക്കുന്ന കാര്യത്തിൽ ഉടൻ തന്നെ അന്തിമ തീരുമാനമുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ വ്യക്തമാക്കി.
Summary: Health Minister K. Muraleedharan stated that the removal of Dr. K.J. Reena from the post of Director of Health Services was a purely administrative decision and not an act of vengeance. Dismissing the issue as politically motivated, the minister emphasized that government operations remain unaffected and that Dr. Reena has been offered an equivalent position.

