മന്ത്രി രാധാകൃഷ്ണനെതിരായ വിവേചനം കേരളത്തെ ലജ്ജിപ്പിക്കുന്നതെന്ന് സിപിഎം

തിരുവനന്തപുരം: ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെതിരായ ജാതീയ വേർതിരിവ് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഒരുകാലത്ത് കേരളത്തില്‍ ജാതീയമായ അടിച്ചമര്‍ത്തലിന്റെ ഭാഗമായി അയിത്തം ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ നിലനിന്നിരുന്നെന്നും നവോത്ഥാന പ്രസ്ഥാനവും തുടര്‍ന്നുവന്ന ദേശീയ പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിനെ തുടർന്നാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങള്‍ പൊതുവില്‍ ഇല്ലാതായതെന്നും സിപിഎം പറഞ്ഞു.

ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്‍ക്കുണ്ടാകണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഔദ്യോഗിക പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ചരിത്രപരമായ കാരണങ്ങളാല്‍ ഉയര്‍ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്‍ത്തനം സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും സിപിഎം അറിയിച്ചു.