തിരുവനന്തപുരം: യുഡിഎഫിനും ബിജെപിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. നാദാപുരം, വടകര മണ്ഡലങ്ങളിൽ ബിജെപി യുഡിഎഫിന് വോട്ട് മറിച്ചുവെന്നും ഇതിന്റെ ഭാഗമായി ചില സംഘടനാ നേതാക്കളെ പുറത്താക്കിയത് ഈ വോട്ട് ഡീലിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.(Congress-BJP deal is on the same, says MV Govindan)
പഴയ ‘കോ-ലീ-ബി’ സഖ്യത്തിന്റെ പുതിയ രൂപമാണ് സംസ്ഥാനത്ത് ദൃശ്യമായതെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു. സംസ്ഥാനത്ത് യുഡിഎഫ് ഭരണത്തിൽ വരുമെന്നത് വ്യാമോഹം മാത്രമാണ്. മുന്നണിക്കുള്ളിലെ നിലവിലെ തർക്കങ്ങൾ മെയ് നാലിന് വോട്ടെണ്ണുന്നതോടെ അവസാനിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
തെരഞ്ഞെടുപ്പിന് പിന്നാലെ ഇടതുപക്ഷ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിടാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പൊലീസിനെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ ബിജെപിയാണെന്നും ഗോവിന്ദൻ ആരോപിച്ചു. ഇത്തരം പ്രകോപനങ്ങളിൽ വീഴാതെ ജാഗ്രത പാലിക്കാൻ പ്രവർത്തകർക്ക് നിർദ്ദേശം നൽകി. നിതിൻ രാജിന്റെ മരണം അതീവ ഗൗരവകരമാണെന്നും ജാതീയത ഇന്നും സമൂഹത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

