തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി തർക്കം. മുതിർന്ന നേതാക്കൾക്ക് വേണ്ടി അണിയറയിൽ ഗ്രൂപ്പ് കളി സജീവമായതോടെ സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് കർശന മുന്നറിയിപ്പ് നൽകി. പരസ്യ പ്രതികരണങ്ങൾ പാടില്ലെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.(CM Position dispute in Congress, High Command Says No Public Reaction)
കെ.സി. വേണുഗോപാൽ കേരളത്തെ നയിക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ വൻ ക്യാമ്പയിനാണ് നടക്കുന്നത്. കെ. സുധാകരൻ കെ.സിയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയത് ഒരു വിഭാഗം നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.സിയുടെ സംഘടനാ മികവാണ് കേരളത്തിന് ആവശ്യമെന്ന് സുധാകരൻ കുറിച്ചു. സുധാകരന്റെ പോസ്റ്റിന് താഴെ ഇതിനെ എതിർത്ത് ആയിരക്കണക്കിന് കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
ഇരു ഗ്രൂപ്പുകളുടെയും പോരിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡ് നേതാക്കളെ കാണും. പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

