മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സുനേത്ര പവാറിനെ ‘ഗൂംഗി ഗുഡിയ’ (മിണ്ടാപ്രാണിയായ പാവ) എന്ന് വിശേഷിപ്പിച്ച കോൺഗ്രസ് സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ എൻസിപി രംഗത്ത് (Sunetra Pawar Gungi Gudiya controversy). പരാമർശം പിൻവലിച്ച് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് എൻസിപി നേതാക്കൾ മുംബൈയിലെ കോൺഗ്രസ് ഓഫീസിൽ പ്രതിഷേധിച്ചു.
ബീഡ് ജില്ലയിലെ ക്രമസമാധാന പ്രശ്നവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് സുനേത്ര പവാർ മറുപടി നൽകാതിരുന്ന സംഭവത്തെ ആസ്പദമാക്കിയാണ് കോൺഗ്രസ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചത്. വീഡിയോയ്‌ക്കൊപ്പം, “സുനേത്ര പവാർ, ഇനിയും എത്ര ദിവസം ‘ഗൂംഗി ഗുഡിയ’യായി തുടരും?” എന്ന ചോദ്യവും കോൺഗ്രസ് ഉന്നയിച്ചിരുന്നു. ഇതോടെയാണ് പരാമർശം രാഷ്ട്രീയ വിവാദമായി മാറിയത്.
കോൺഗ്രസ് പരാമർശത്തിനെതിരെ എൻസിപി ശക്തമായി പ്രതികരിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിമർശിക്കാൻ ഒരുകാലത്ത് ഉപയോഗിച്ചിരുന്ന പ്രയോഗമാണ് കോൺഗ്രസ് ഇപ്പോൾ സുനേത്ര പവാറിനെതിരെ ഉപയോഗിക്കുന്നതെന്ന് എൻസിപി നേതാക്കൾ ചൂണ്ടിക്കാട്ടി. സ്ത്രീകളെ അപമാനിക്കുന്ന ഭാഷ രാഷ്ട്രീയ പാർട്ടികൾക്ക് യോജിച്ചതല്ലെന്നും പരാമർശം പിൻവലിക്കണമെന്നും എൻസിപി ആവശ്യപ്പെട്ടു.
മഹാരാഷ്ട്രയിലെ ആദ്യ വനിതാ ഉപമുഖ്യമന്ത്രിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് ലജ്ജിക്കണമെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പ്രതികരിച്ചു. സുനേത്ര പവാറിനെതിരായ പരാമർശം സംസ്ഥാനത്തെ സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ‘ഗൂംഗി ഗുഡിയ’ എന്ന പ്രയോഗം അധിക്ഷേപമല്ലെന്നും സുനേത്ര പവാറിന്റെ പൊതുപ്രവർത്തനത്തിലെ സമീപനത്തെ വിവരിക്കാൻ ഉപയോഗിച്ച ഉപമ മാത്രമാണെന്നും കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഹർഷവർധൻ സപ്കൽ വിശദീകരിച്ചു. ബീഡിൽ നടന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചിട്ടും ഉപമുഖ്യമന്ത്രി പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ സുനേത്ര പവാറിന്റെ അനന്തരവനും എൻസിപി (എസ്‌പി) നേതാവുമായ രോഹിത് പവാറും പ്രതികരിച്ചു. മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുന്നത് മറ്റൊരു പ്രാദേശിക നേതാവ് തടഞ്ഞപ്പോഴും സുനേത്ര പവാർ പ്രതികരിച്ചില്ലെന്ന സാഹചര്യവും പരിഗണിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ദിരാഗാന്ധിക്കെതിരെ മുമ്പ് ഉപയോഗിച്ചിരുന്ന ഈ വിശേഷണം പിന്നീട് അവരുടെ പ്രവർത്തനങ്ങളിലൂടെ തെറ്റാണെന്ന് തെളിഞ്ഞതായും രോഹിത് പവാർ കൂട്ടിച്ചേർത്തു. സുനേത്ര പവാർ ബീഡ് ജില്ലയിലെ ചുമതലയുള്ള മന്ത്രിയാണ്. ഒരു സോഷ്യൽ മീഡിയ പരാമർശത്തിൽ ആരംഭിച്ച വിവാദം കോൺഗ്രസും എൻസിപിയും തമ്മിലുള്ള പുതിയ രാഷ്ട്രീയ വാക്പോരിന് വഴിവെച്ചിരിക്കുകയാണ്.
Summary: A political row erupted in Maharashtra after the Congress referred to Deputy Chief Minister Sunetra Pawar as “Gungi Gudiya” in a social media post. The NCP protested the remark and demanded an apology, while Congress defended it as a description of her public conduct rather than an insult.


