റിപ്പോർട്ട്: അൻവർ ഷരിഫ്
മലപ്പുറം: ശക്തമായ മഴയെത്തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയതോടെ മലപ്പുറം ജില്ലയിലെ വാഴക്കാട് ഭാഗങ്ങളിൽ പ്രളയസമാന സാഹചര്യം. വാഴക്കാട് പഞ്ചായത്തിലെ മതിയാം കല്ലിങ്ങൽ, തർക്കി, കൽപ്പള്ളി എന്നീ പ്രദേശങ്ങളിലെ താഴ്ന്ന ഭാഗങ്ങൾ പൂർണ്ണമായും വെള്ളത്തിനടിയിലായി. വീടുകളിലേക്ക് വെള്ളം കയറിയതിനെത്തുടർന്ന് പല കുടുംബങ്ങളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. (Chaliyar River Flooding)
പുഴയിലെ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ തയ്യാറായിരിക്കണമെന്നും, അടിയന്തര സാഹചര്യങ്ങളിൽ അധികൃതരുമായി ബന്ധപ്പെടണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ ചാലിയാറിന്റെ തീരപ്രദേശങ്ങളിൽ കൂടുതൽ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.
ഫയർഫോഴ്സ് സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങളിൽ ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. പുഴയിലെ ഒഴുക്ക് ശക്തമായതിനാൽ തീരത്തേക്ക് പോകരുതെന്നും, നദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും ജില്ലാ ഭരണകൂടം കർശനമായി ആവശ്യപ്പെടുന്നു.
Summary: Heavy rains have caused the Chaliyar River to overflow, leading to severe flooding in low-lying areas of Vazhakkad in Malappuram district. Residential areas including Mathiyam Kallingal, Tharki, and Kalpally are currently submerged, and authorities have issued urgent warnings for residents to relocate to safer locations as water levels continue to rise.

