കോട്ടക്കൽ: ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19-കാരിയെ അത്യാധുനിക ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി (Aster MIMS Kottakkal). ക്രിട്ടിക്കൽ കെയർ, ന്യൂറോ സർജറി, ഓർത്തോപീഡിക്സ്, ഫിസിയോതെറാപ്പി വിഭാഗങ്ങൾ സംയുക്തമായി നടത്തിയ ചികിത്സയാണ് മലപ്പുറം ആലിങ്കൽ സ്വദേശിനിയുടെ ജീവൻ രക്ഷിക്കാൻ വഴിയൊരുക്കിയത്.
അപകടത്തെ തുടർന്ന് തലയോട്ടിക്ക് ഗുരുതര പരിക്കേൽക്കുകയും കൈകളിലെ അസ്ഥികൾ ഒടിഞ്ഞ നിലയിലുമാണ് യുവതിയെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ വെന്റിലേറ്റർ സഹായത്തോടെ ക്രിട്ടിക്കൽ കെയർ വിഭാഗത്തിൽ ചികിത്സ ആരംഭിച്ചു.
ചികിത്സയ്ക്കിടെ തലയ്ക്കേറ്റ ആഘാതത്തെ തുടർന്ന് ഹൃദയമിടിപ്പിലും രക്തസമ്മർദ്ദത്തിലും വലിയ വ്യതിയാനങ്ങൾ പ്രകടമായതും വലതുകൈയ്ക്ക് ഭാഗികമായി തളർച്ച അനുഭവപ്പെട്ടതും ചികിത്സയെ കൂടുതൽ സങ്കീർണമാക്കി. എന്നിരുന്നാലും വിദഗ്ധ ഡോക്ടർമാരുടെ സമയോചിതമായ ഇടപെടലിലൂടെ ആരോഗ്യനില ക്രമേണ മെച്ചപ്പെടുകയായിരുന്നു.
തുടർന്ന് ഓർത്തോപീഡിക്സ് വിഭാഗം കൈയിലെ ഒടിഞ്ഞ അസ്ഥികൾ പുനഃസംയോജിപ്പിക്കുന്ന സങ്കീർണ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫിസിയോതെറാപ്പി ചികിത്സയിലൂടെ കൈയുടെ ചലനശേഷിയും പൂർണമായി വീണ്ടെടുക്കാൻ സാധിച്ചു.
ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. തേജസ് കള്ളരിക്കണ്ടി, ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. റസ്‌വി റാസി, ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. അബ്ദുൽ ഹക്കീം എന്നിവരടങ്ങിയ മെഡിക്കൽ സംഘത്തിന്റെ ഏകോപിതമായ ചികിത്സയാണ് രോഗിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സഹായിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
റോഡപകടങ്ങൾ പോലുള്ള അത്യാഹിതങ്ങളിൽ അടിയന്തര ചികിത്സയും വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ സമയബന്ധിതമായ ഏകോപിത ഇടപെടലും ജീവൻ രക്ഷിക്കുന്നതിൽ നിർണായകമാണെന്ന് കോട്ടക്കൽ ആസ്റ്റർ മിംസ് ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.
Story Summary:
A 19-year-old woman critically injured in a bus-bike collision was successfully treated at Aster MIMS Kottakkal through coordinated emergency care and multiple specialty interventions. Timely neurosurgery, orthopedic surgery, and rehabilitation helped her make a full recovery.


