മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കും; സർക്കാർ പരിപാടികളോട് സഹകരിക്കിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
Fri, 17 Mar 2023

തിരുവനന്തപുരം: സർക്കാർ പരിപാടികളോട് ഇനി സഹകരിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ദാർഷ്ട്യം നടക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. റൂൾ 50 പ്രതിപക്ഷത്തിന്റെ അവകാശമാണ്. അവകാശ സംരക്ഷണത്തിനു വേണ്ടിയാണ് പ്രതിപക്ഷം തീവ്ര സമരവുമായി മുന്നോട്ടുപോകുന്നത്. ഒരു അതിക്രമവും പ്രതിപക്ഷം കാണിച്ചിട്ടില്ല. ഡെപ്യൂട്ടി ചീഫ് മാർഷൽ സിപിഎമ്മിന്റെ ഗുണ്ട പോലെയാണ് പെരുമാറിയത്. എംഎൽഎമാരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർക്ക് എങ്ങനെയാണ് നീതിലഭിക്കുക.
പ്രശ്നം പരിഹരിക്കാനല്ല സ്പീക്കർ സർവകക്ഷിയോഗം വിളിച്ചത്. പുലർച്ചെ ഒന്നിന് ശേഷമാണ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെ എഫ്ഐആർ ഇട്ടത്. ഭരണപക്ഷത്തിന്റെ ഔദാര്യം കൈപ്പറ്റുന്നവരല്ല പ്രതിപക്ഷം. എത്ര ഒഴിഞ്ഞു മാറിയാലും മുഖ്യമന്ത്രിയോടുള്ള ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും. ഒരു നടപടികളോടും സഹകരിക്കില്ല. ഒരു സഭാ ടിവിക്കും മൂടിവെക്കാൻ കഴിയുന്നതല്ല കേരളത്തിലെ പ്രതിപക്ഷത്തിന്റെ ശബ്ദം. കേരളത്തിലെ മാധ്യമങ്ങൾ അത് പുറത്തു വിടുമെന്നും സതീശൻ പറഞ്ഞു.