സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 81 ലക്ഷം തട്ടിയ മുൻ ജീവനക്കാരൻ പിടിയിൽ
Nov 24, 2022, 12:53 IST

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുൻ സെക്രട്ടേറിയറ്റ് ജീവനക്കാരൻ പിടിയിൽ. കാഞ്ഞിരംകുളം ലൂർദുപുരം എം.ജെ നിലയത്തിൽ നിന്ന് മലയിൻകീഴ് കൊട്ടറക്കുഴി ബ്രിട്ടാസ് ഹൗസിൽ താമസിക്കുന്ന ഷൈജിൻ ബ്രിട്ടോയെ (39) യാണ് ബാലരാമപുരം പൊലീസ് പിടികൂടി.
2021 ഏപ്രിൽ മാസം മുതൽ 2022 ജനുവരി വരെ വിവിധ ഘട്ടങ്ങളിലായിട്ടാണ് മാതൃസഹോദരി അംബികയിൽ നിന്ന് 81 ലക്ഷം രൂപയാണ് ഇയാൾ വാങ്ങിയിരുന്നത്. അംബികയുടെ മകന് സെക്രട്ടേറിയറ്റ് അസിസ്റ്റന്‍റ് ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെയും സർക്കാറിന്‍റെയും വ്യാജസീൽ പതിച്ച് രേഖകളും തയാറാക്കി. തട്ടിപ്പാണെന്ന് ഉറപ്പായതോടെയാണ് അംബിക ബാലരാമപുരം പൊലീസിൽ ആഗസ്റ്റിൽ പരാതി നൽകിയത്.

നേരത്തേ സെക്രട്ടേറിയറ്റിൽ ജീവനക്കാരനായിരുന്നു ബ്രിട്ടോ. 2022 ൽ ഇയാളെ സർവിസിൽനിന്ന് അച്ചടക്ക നടപടിയുടെ പേരിൽ നിർബന്ധിത വിരമിക്കൽ നടപടിയെടുക്കുകയായിരുന്നു. ബ്രിട്ടോ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും വ്യാജസീലുകളും ഐഡന്‍റിറ്റി കാർഡുകളും ജോലി അപേക്ഷകളും കണ്ടെത്തിയിട്ടുണ്ട്.