തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ രാജിവെച്ച പിണറായി വിജയൻ തിരുവനന്തപുരത്തെത്തി. കണ്ണൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹം തലസ്ഥാനത്തെത്തിയത്. പരാജയത്തിന് ശേഷം ആദ്യമായി പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ട അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ലെങ്കിലും ഒരു പുഞ്ചിരിയോടെ ക്ലിഫ് ഹൗസിലേക്ക് മടങ്ങി.(Pinarayi Vijayan Reaches Trivandrum After Election Defeat 2026)
തിരുവനന്തപുരം വിമാനത്താവളത്തിൽ വി. ശിവൻകുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവർ ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. മുൻപത്തെപ്പോലെയുള്ള വൻ സുരക്ഷാ സന്നാഹങ്ങളും അകമ്പടി വാഹനങ്ങളും ഇല്ലാതെയായിരുന്നു ഇത്തവണത്തെ യാത്ര. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ ഉപയോഗിക്കുന്ന എകെജി സെന്ററിലെ വാഹനത്തിലാണ് അദ്ദേഹം ക്ലിഫ് ഹൗസിലേക്ക് പോയത്. പൈലറ്റ് വാഹനത്തിന്റെ മാത്രം അകമ്പടിയോടെയായിരുന്നു യാത്ര. കുടുംബവും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ഇതുവരെ മാധ്യമങ്ങളെ കാണാൻ പിണറായി വിജയൻ തയ്യാറായിരുന്നില്ല. ഇന്നലെ കണ്ണൂരിലെ വീട്ടിൽ തുടർന്ന അദ്ദേഹം പ്രത്യേക ദൂതൻ വഴിയാണ് രാജ്ഭവനിൽ രാജിക്കത്ത് എത്തിച്ചത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ രാജി സ്വീകരിക്കുകയും പുതിയ സർക്കാർ വരുന്നത് വരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങും. പാർട്ടി കോട്ടകളിൽ പോലും ഭൂരിപക്ഷം ഇടിഞ്ഞതും ധർമ്മടത്ത് നേരിട്ട തിരിച്ചടിയും നാളെ ചേരുന്ന യോഗത്തിൽ വിശദമായി ചർച്ച ചെയ്യും.
Story Summary
Following the LDF’s defeat, Pinarayi Vijayan arrived in Thiruvananthapuram with minimal security and declined to comment to the media. He traveled in the Party Secretary’s vehicle to Cliff House and is scheduled to attend the crucial CPM State Secretariat meeting tomorrow before returning to Kannur.

