തിരുവനന്തപുരം: കേരളത്തിൽ ഒരു പതിറ്റാണ്ട് നീണ്ട ഇടതുഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ട് യുഡിഎഫ് ഉജ്ജ്വല വിജയത്തിലേക്ക്. “മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണിത്” എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രതികരിച്ചു. അതേസമയം, നേമം മണ്ഡലം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിലൂടെ എൻഡിഎ തിരിച്ചുപിടിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയായിരുന്നു വി.ഡി. സതീശന്റെ ആദ്യ പ്രതികരണം.(Kerala Election Results 2026, UDF Landslide Victory)
“മാറ്റാന്‍ ആളുണ്ടോയെന്ന് ചോദിച്ചില്ലേ… മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ… ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ; ടീം യു.ഡി.എഫ്. കേരളം ജയിച്ചു. ഇനി യു.ഡി.എഫ് നയിക്കും”- വി.ഡി. സതീശൻ കുറിച്ചു. കടുത്ത ത്രികോണ പോരാട്ടം നടന്ന നേമത്ത് 3,800 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാജീവ് ചന്ദ്രശേഖർ വിജയിച്ചത്. മന്ത്രി വി. ശിവൻകുട്ടിയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു ഈ നേട്ടം.
രാജീവ് ചന്ദ്രശേഖർ (എൻഡിഎ): വിജയിച്ചു (ഭൂരിപക്ഷം: 3,800), വി. ശിവൻകുട്ടി (എൽഡിഎഫ്): 39,147, കെ.എസ്. ശബരീനാഥൻ (യുഡിഎഫ്): 23,099 എന്നിങ്ങനെ ആണ് നില. ഇന്നു മുതൽ താൻ നേമത്തെ ജനങ്ങളുടെ സേവകനാണ്. 10 കൊല്ലത്തെ ഇടതുഭരണം ജനങ്ങൾ മടുത്തു കഴിഞ്ഞു. ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്കും അഴിമതിക്കും ജനങ്ങൾ നൽകിയ കൃത്യമായ മറുപടിയാണിത് എന്നാണ് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചത്.
യുഡിഎഫിന്റെ ഈ വിജയം കള്ളക്കേസുകളെയും മർദ്ദനങ്ങളെയും അതിജീവിച്ച പ്രവർത്തകർക്ക് അവകാശപ്പെട്ടതാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. 100-ലധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരുമെന്ന് തങ്ങൾ നേരത്തെ പറഞ്ഞത് സത്യമായെന്നും, ധർമ്മടത്ത് മുഖ്യമന്ത്രിയുടേത് സാങ്കേതിക വിജയം മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാമനപുരത്തും തവനൂരിലും ഇടതുപക്ഷം ഉയർത്തിയ വർഗീയ പ്രചാരണങ്ങളെ ജനങ്ങൾ മതേതരത്വം കൊണ്ട് നേരിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി പദത്തെക്കുറിച്ച് പാർട്ടി നടപടിക്രമങ്ങൾ വൈകാതെ അറിയിക്കുമെന്നും കെ.സി. വേണുഗോപാൽ വ്യക്തമാക്കി.
Story Summary
The 2026 Kerala Assembly election results show a massive landslide victory for the UDF, crossing the 100-seat mark and ending 10 years of LDF rule. While V.D. Satheesan and K.C. Venugopal hailed the people’s mandate against corruption, BJP’s Rajeev Chandrasekhar successfully reclaimed the Nemom seat, defeating Minister V. Sivankutty.

